പാറപ്രം റെഗുലേറ്റർ പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
text_fieldsതലശ്ശേരി: അഞ്ചരക്കണ്ടി പുഴക്ക് കുറുകെ പിണറായി പാറപ്രത്ത് പുതുതായി നിർമിച്ച ലോക്കോടുകൂടിയ പാറപ്രം റെഗുലേറ്റർ ശനിയാഴ്ച വൈകീട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
കാലപ്പഴക്കത്താൽ ഏറെക്കാലമായി ഉപയോഗശൂന്യമായിരുന്നു പാറപ്രം റെഗുലേറ്റർ പാലം. 1989ൽ ജലസേചന മന്ത്രിയായിരുന്ന ബേബി ജോണാണ് റഗുലേറ്റർ ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കത്താൽ ഷട്ടർ ദ്രവിച്ചതിനെത്തുടർന്ന് ഉപ്പുവെള്ളം വയലുകളിലും കിണറുകളിലും കയറുന്നതു പതിവായി. ഇതേതുടർന്നാണ് പഴയത് പൊളിച്ചു പുതിയത് നിർമിച്ചത്.
ധർമടം മണ്ഡലത്തിലെ പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റെഗുലേറ്റർ നിർമിച്ചത്. കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കംകൂട്ടാനും പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റെഗുലേറ്റർ പണിതത്.
98.6 മീറ്ററാണ് നീളം. ആറു വെർട്ടിക്കൽ ഗേറ്റുകളും രണ്ട് ജോടി ഡയമണ്ട് ആകൃതിയിലുള്ള ഗേറ്റുകളും 12 മീറ്റർ നീളമുള്ള ആറു ഷട്ടറുകളും 92.8 മീറ്റർ നീളമുള്ള ലോക്കും 1.5 മീറ്റർ വീതിയുള്ള നടപ്പാലവും ഇതിന്റെ പ്രത്യേകതയാണ്. വൈദ്യുതി ഉപയോഗിച്ച് സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമൂലം പ്രളയസമയത്ത് ഷട്ടറുകള്‍ വേഗത്തില്‍ തുറക്കാന്‍ സാധിക്കും.
നാവിഗേഷൻ ലോക്കും ടൂറിസം സാധ്യതയും
ജലഗതാഗതത്തിനായാണ് നാവിഗേഷൻ ലോക്ക്. ബോട്ട്, തോണി തുടങ്ങിയവ ഇതുവഴി കടന്നുപോകും. ഇരുവശത്തും പാർക്കിങ് സൗകര്യം ഇന്റർലോക്ക് ചെയ്തു തയാറാക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, വൈദ്യുതി വിളക്കുകൾ എന്നിവയും സജ്ജമാക്കി. പണി പൂർത്തിയായതോടെ വൈകീട്ട് സമയം ചെലവഴിക്കാൻ ഇവിടെ എത്തുന്നത് നിരവധിപേരാണ്.
അണക്കെട്ടിന് സമീപം മൂന്നേക്കറോളം വരുന്ന ദ്വീപ് പ്രദേശം ഏറ്റെടുത്ത് ടൂറിസം സാധ്യത കൂടുതൽ വികസിപ്പിക്കാനും സാധിക്കും. 400 മീറ്ററോളം നീളത്തിൽ കനാലിലൂടെ തോണി, ബോട്ട് യാത്രകൾക്കും ഉപയോഗപ്പെടുത്താനാവും. മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ച് അഞ്ചരക്കണ്ടി പുഴയിൽ നിർമിക്കുന്ന നാല് ബോട്ട് ടെർമിനലുകളിൽ ഒന്ന് പാറപ്രത്താണ് എന്നതും വിനോദ സഞ്ചാര സാധ്യത വർധിപ്പിക്കുന്നു.
ഉപ്പുവെളളം കയറില്ല
ഇരുകരകളിലുമായി ഏകദേശം 1300 മീറ്റർ നീളത്തിൽ കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് സംരക്ഷണഭിത്തിയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇത് പ്രളയകാലത്തുണ്ടാകുന്ന കുത്തൊഴുക്കുമൂലം നദികളുടെ പാര്‍ശ്വങ്ങള്‍ ഇടിയുന്നത് തടയും. സമീപത്തുള്ള നാല് കൈത്തോടുകളിൽ സ്ലൂയിസ് സ്ഥാപിച്ച് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിട്ടുണ്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച 55 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി 28 മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് കീഴിൽ പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തിയത്.
2021 ഏപ്രിലിലാണ് റെഗുലേറ്റർ നിർമാണം ആരംഭിച്ചത്. വേങ്ങാട്, പിണറായി, പെരളശ്ശേരി, മട്ടന്നൂർ നഗരസഭയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൃഷിക്കാവശ്യമായ ജലമെത്തിക്കലാണ് ലക്ഷ്യം. പെരളശ്ശേരി, കോട്ടം, മുണ്ടലൂർ, ചെറുമാവിലായി, ചേരിക്കൽ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതും തടയാനാകും.
അണക്കെട്ടിൽ ഒന്നര മീറ്റർ ഉയരത്തിലാണ് ജലസംഭരണം. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവള്ളം മലിനമാകുന്നതും തടയുക, ശുദ്ധജലം സംഭരിച്ച് കാർഷിക ഉൽപാദനം വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നതും നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.