കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു
text_fieldsതലശ്ശേരി: സ്ത്രീ സുരക്ഷ മാത്രമല്ല, കുട്ടികളെയും സുരക്ഷിതമാക്കാൻ കഴിയുമെന്ന് തലശ്ശേരിയിലെ പിങ്ക് പൊലീസ് അന്വേഷണത്തിലൂടെ തെളിയിച്ചു. ദുരൂഹ സാഹചര്യത്തിൽ പാനൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയാണ് 48 മണിക്കൂറിനകം കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറിയത്.
തലശ്ശേരി പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. അനുശ്രീയുടെയും എം. രജീഷയുടെയും സന്ദർഭോചിതമായ അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ സാധിച്ചത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ഭാഗത്തുനിന്ന് അമ്മയോടൊപ്പം ഡോക്ടറെ കാണാൻ തലശ്ശേരിയിലെത്തിയ 15 കാരൻ ആശുപത്രിയിൽ നിന്നാണ് അമ്മയുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. കാണാതായ പരാതി ഉയർന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിൽ തിരയുന്നതിനിടയിലാണ് പൊലീസുകാരായ അനുശ്രീയും രജിഷയും പാസഞ്ചർ ലോബിയിൽ പരിഭ്രമിച്ചിരുന്ന15 കാരനെ കണ്ടെത്തിയത്. പിന്നീടാണ് പാനൂരിൽനിന്നും രണ്ട് വിദ്യാർഥികളെ കാണാനില്ലെന്ന പരാതി ഉയർന്നത്. 10,13 വയസ്സുള്ള കുട്ടികളായതിനാൽ രക്ഷിതാക്കളും പൊലീസും പരിഭ്രാന്തരായി.
ഒരു കുട്ടിക്ക് അസുഖമായതിനാൽ ഡോക്ടറെ കാണാനാണ് കൂട്ടുകാരനെയും വിളിച്ച് തലശ്ശേരിയിലെത്തിയത്. വഴിയിൽ വെച്ച് യൂനിഫോം മാറ്റിയുള്ള യാത്രയായതിനാൽ ദുരൂഹതയും ഉയർന്നു. കുട്ടികളെ കാണാതായെന്ന പരാതി ജില്ലയിലാകെ എത്തിയതോടെയാണ് തലശ്ശേരി പിങ്ക് പൊലീസ് തിരച്ചിൽ തുടങ്ങിയത്.
കടൽപാലം, പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം അന്വേഷിച്ചതിന് ശേഷം സംശയം തീർക്കാൻ ആശുപത്രിയിലും കയറി തിരഞ്ഞു. ഒ.പി രജിസ്റ്ററിൽ 13കാരന്റെ വിവരം കണ്ടതോടെ പൊലീസുകാരികൾ ഒ.പി കാത്തിരിപ്പ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ കുട്ടികൾ പെട്ടെന്ന് മുഖം മറക്കാൻ ശ്രമിച്ചു. ഇതാണ് തിരിച്ചറിയാൻ ഇടയാക്കിയത്. ഇരുവരെയും പിടികൂടി സ്റ്റേഷനിലെത്തിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഏൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.