ട്രെയിൻ യാത്രക്കാരന്റെ മരണം; നടുക്കം വിട്ടുമാറാതെ മിദ്ലാജ്
text_fieldsതലശ്ശേരി: അപകടം നേരിൽ കാണാനിടയായതിന്റെ നടുക്കം മിദ്ലാജിന്റെ മനസ്സിൽനിന്ന് മായുന്നില്ല. ഇരിട്ടി പുന്നാട് സ്വദേശി ഹാഷിം ഹാജി എങ്ങനെയാണ് ട്രെയിനിൽനിന്ന് വീണതെന്ന് ചോദിക്കുമ്പോൾ മിദ്ലാജിന്റെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അപകടം കാണാനിടയായതെന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ മിൽമ ബൂത്ത് ജീവനക്കാരനായ ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ വായാട്ട് ഹൗസിൽ വി. മിദ്ലാജ് പറഞ്ഞു.
മംഗളൂരു - ചെന്നൈ എഗ്മോർ എക്സ്പ്രസിന് രണ്ടു മിനിറ്റ് മാത്രമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിനിടയിലാണ് ഇരിട്ടി പുന്നാട് കുന്നോത്ത് അറഫ മഹലിൽ ഹാഷിം ഹാജി രണ്ടാം പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചത്. ഞൊടിയിടയിൽ പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ കുരുങ്ങി ഞെരിഞ്ഞമർന്ന് അദ്ദേഹം പിടഞ്ഞുമരിക്കുന്ന ദയനീയ അവസ്ഥയാണ് കാണേണ്ടിവന്നതെന്ന് മിദ്ലാജ് പറഞ്ഞു. ട്രെയിനിന്റെ ചവിട്ടുപടിയിൽ കയറിയപ്പോൾ തന്നെ ഉള്ളിലേക്ക് കടക്കാനോ പ്ലാറ്റ് ഫോമിലേക്ക് ചാടാനോ അദ്ദേഹത്തോട് അടുത്തുണ്ടായിരുന്നവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടയിൽ ട്രെയിനിലുണ്ടായിരുന്ന ഒരാൾ ഹാഷിം ഹാജിയെ കൈയിൽപിടിച്ചുകയറ്റാനും ശ്രമിച്ചിരുന്നു. പക്ഷേ, പിടുത്തംകിട്ടാതെ ട്രെയിനിനടിയിൽവീണ് ദാരുണാന്ത്യം സംഭവിച്ചെന്നാണ് ദൃക്സാക്ഷി വിവരം.
റെയിൽവേ പൊലീസ് വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ ആംബുലൻസിൽ ഹാഷിം ഹാജിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരക്കുതാഴെ ഗുരുതര പരിക്കേറ്റതാണ് മരണകാരണം. സുഹൃത്തുക്കളായ അഷ്റഫ് (51), നവാസ് (43) എന്നിവർക്കൊപ്പം തിരുപ്പൂരിലേക്കാണ് ഹാഷിം ഹാജി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. tഅപകടം നടക്കുമ്പോൾ, കൂടെ പോകേണ്ടവർ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ നൽകിയ വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.