നിറസുഗന്ധം പരത്തി വടക്കിന്റെ വസന്തോത്സവം
text_fieldsവീടുകളിലെ പൂവിടൽ ചടങ്ങ്
പയ്യന്നൂർ: വർണ, സുഗന്ധ സൗന്ദര്യം സമന്വയിച്ച് അത്യുത്തര കേരളത്തിന്റെ വസന്തോത്സവം. കാവുകളും വീടുകളും വടക്കിന്റെ മാത്രം അനുഷ്ഠാനമായ പൂരോത്സവ ലഹരിയിലാണ്. കണ്ണൂർ, കാസർകോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന അതിമനോഹരവും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമായ ആഘോഷമാണ് പൂരം.
മീനത്തിലെ കാർത്തിക മുതൽ പൂരം നാൾ വരെ ഒമ്പതു ദിവസം നീളുന്ന ഉത്സവമാണിത്. ബാലികമാർ പൂക്കൾ കൊണ്ട് കാമദേവനെ പൂജിക്കുന്ന ഈ ഉത്സവം കാമദേവാരാധനയുടെ പുരാവൃത്തവുമായി ബന്ധപ്പെട്ടാണ് അനുഷ്ഠിക്കുന്നത്. ആദ്യ ദിനങ്ങളിൽ വീടിന് പുറത്തും തുടർന്ന് അകത്തുമാണ് പൂവിടാറുള്ളത്.
വെറും പൂക്കൾ കൊണ്ടും പിന്നെ കാമദേവന്റെ വിഗ്രഹം ഉണ്ടാക്കിയും പൂജ ചെയ്യുന്നു. ചെമ്പകപ്പൂവ്, മുരിക്കിൻ പൂവ്, നരയൻ പൂവ്, ഇലഞ്ഞി പൂവ്, കുമുതിൻ പൂവ് തുടങ്ങിയവയാണ് പൂവിടാൻ ഉപയോഗിക്കുന്നത്. വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ ബാലികമാരാണ് പൂവിടുന്നതും പൂജ ചെയ്യുന്നതും.
ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിയുടെ ചടുലതാളങ്ങൾ മുറുകുന്നതും പൂരോത്സവത്തിന്റെ പ്രത്യേകതയാണ്. ഏറെ പ്രശസ്തമായ ആയോധന കലയാണ് പൂരക്കളി. ക്ഷേത്രങ്ങളിൽ പൂരോത്സവത്തിന്റെ അനുഷ്ഠാനമായാണിത് അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുമ്പുതന്നെ കളി പഠിച്ച വാല്യക്കാർ പൂരോത്സവം തുടങ്ങിയാൽ ക്ഷേത്ര മുറ്റത്ത് സംഘം ചേർന്ന് കളിക്കും. ഇതിന് പ്രത്യേക പന്തൽ ഒരുക്കുന്നു.
പൂരോത്സവ സമാപനത്തോടനുബന്ധിച്ച് വൈജ്ഞാനിക സംവാദമായ മറത്തുകളിയും പതിവാണ്. പണ്ഡിതരായ രണ്ട് പണിക്കന്മാർ രണ്ട് കഴകങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ട് ക്ഷേത്രങ്ങളിലുമെത്തി സംവാദത്തിലേർപ്പെടും. ഇത് നിയന്ത്രിക്കാൻ ഒരു അധ്യക്ഷനും പതിവാണ്. രാത്രി വൈകി വരെ നീളുന്ന ഇൗ ബൗദ്ധിക സംവാദം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ഇതിനിടയിൽ തന്നെ പൂരക്കളിയുമുണ്ടാകും.
പെൺകുട്ടികളുടെ ഉത്സവമാണെങ്കിലും ക്ഷേത്രങ്ങളിൽ പൂരക്കളി പുരുഷൻമാരുടെ കുത്തകയാണ്. അടുത്ത കാലത്ത് പൊതുവേദികളിൽ സ്ത്രീകളുടെ പൂരക്കളി ഉണ്ടാകാറുണ്ട്. ഇക്കുറി മീനമാസത്തിന്റെ അവസാന നാളുകളിലാണ് പൂരം വന്നെത്തിയത്. അതുകൊണ്ട് വിഷുവും പൂരവും അടുത്തടുത്ത ആഴ്ചകളിൽ ആഘോഷിക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പൂരോത്സവത്തിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.