ചർച്ച നടന്നില്ല; ടാങ്കർസമരം തുടരും
text_fieldsകണ്ണൂർ: ജില്ലയിൽ പാചകവാതക ലോറി ഡ്രൈവർമാരുടെ സമരം തുടരും. സമരം അവസാനിപ്പിക്കാനായി ജില്ല ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയില്‍ വ്യാഴാഴ്ച വിളിച്ചുചേർത്ത ചർച്ചയിൽ ബി.പി.സി.എല്‍, എച്ച്.പി.സി കമ്പനി പ്രതിനിധികളും ട്രാന്സ്പോര്ട്ടേഷന് കരാറുകാരും എത്തിയില്ല. വെള്ളിയാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. ബുധനാഴ്ച മംഗളൂരു ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍മാരുമായി കമ്പനി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വർധിപ്പിച്ച വേതനം നൽകാൻ ലോറി ഉടമകൾ തയാറാകാത്തതാണ് പ്രശ്നം. ലോറി ഡ്രൈവർമാരുടെ സമരം ഒരാഴ്ചയിലേക്ക് കടന്നതോടെ പാചകവാതകത്തിനായി നെട്ടോട്ടമാണ്. പാചകവാതക സിലിണ്ടർ ലഭിക്കാതെ ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാണ്. സിലിണ്ടർ ലഭിക്കാത്തതോടെ ഹോട്ടലുകൾ അടക്കം അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഭൂരിഭാഗം ഏജൻസികളിലും സിലിണ്ടർ സ്റ്റോക്കില്ല. ജില്ലയിൽ 64 പാചകവാതക വിതരണ ഏജൻസികളാണുള്ളത്. ലോറി സമരത്തെത്തുടർന്ന് ഏജൻസികൾ സ്വന്തം വാഹനത്തിൽ സിലിൻഡറുകൾ എത്തിക്കാൻ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും കല്ലേറ് നടന്നതിനാൽ അതും മുടങ്ങി. ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് ചേളാരി ഐ.ഒ.സി എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റിൽനിന്ന് സിലിണ്ടർ കൊണ്ടുവരുന്നത് കഴിഞ്ഞദിവസം നിർത്തിയിരുന്നു. വേതന വർധന ആവശ്യപ്പെട്ട് ആഗസ്റ്റ് 16 മുതലാണ് ലോറി ഡ്രൈവർമാർ സമരം തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.