എടക്കാട്ടെ ദുരിതത്തിന് ശമനമില്ല
text_fields1. ഭിത്തിയുടെ പണി തീർത്ത് മണ്ണിട്ട് നികത്തിയ എടക്കാട് അടിപ്പാതയുടെ മുന്നിലെ റോഡ് 2. ഇണ്ടേരി ജംഗ്ഷനിലെ പണി തീർന്ന ഭാഗം
എടക്കാട്: വാഹന നിരോധനം ഏർപ്പെടുത്തിയ എടക്കാട്ടെ സർവിസ് റോഡ് മൂന്നാഴ്ചയായിട്ടും തുറന്നുകൊടുക്കാത്തത് ജനജീവിതം ദുരിതമാക്കിയിരിക്കുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ‘എടക്കാട് ഇണ്ടേരി ജങ്ഷനിലെ ഓവ്ചാൽ നിർമാണത്തിനും ബസാറിലെ അടിപ്പാതയുടെ ജോയന്റ് മതിൽ കെട്ടുന്നതിനുവേണ്ടിയുമാണ് മേയ് 10ന് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. പത്തുദിവസത്തിനകം പണി തീർത്ത് സർവിസ് റോഡ് തുറക്കുമെന്നാണ് കമ്പനി അധികൃതർ അന്ന് പറഞ്ഞത്.
ധ്രുതഗതിയിൽ മുന്നോട്ടു പോയ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലെത്തി നിൽക്കെ പണി നിർത്തിവെച്ചതാണ് റോഡ് തുറക്കാൻ പറ്റാത്ത അവസ്ഥയിലായതെന്ന് നാട്ടുകാർ പറഞ്ഞു. എടക്കാട് ഇണ്ടേരി ജങ്ഷനിലെ ഓവ്ചാൽ നിർമാണവും ഒന്നാംഘട്ട ടാറിങ്ങിന്റെ കല്ലുകൾ പാകിയുള്ള പണികളും എടക്കാട് ബസാറിലെ അടിപ്പാതയുടെ കിഴക്കു വശത്തെ കോൺക്രീറ്റ് ഭിത്തിയുടെ പണികളും തീർത്ത് കുഴികളിൽ മണ്ണുനിറക്കുകയും ചെയ്തിരുന്നു.
മുകളിൽ ഒരു ഭാഗത്ത് മണ്ണിട്ടുനികത്തുന്ന ജോലിയും പൂർത്തിയാക്കിയിട്ടുണ്ട്. എടക്കാട് അടിപ്പാതയുടെ ഭാഗത്തും ഇണ്ടേരി ജങ്ഷനിലും വളരെ കുറഞ്ഞ ടാറിങ്ങിന്റെ പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തിലാണ് പണി നിർത്തിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ചെയ്ത് വന്ന പണികൾ തീർക്കാതെ ജനത്തെ ദുരിതത്തിലേക്ക് നയിക്കുന്ന കമ്പനികളുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.
എത്രയും പെട്ടെന്ന് ടാറിങ്ങ് ഉൾപെടെ മുഴുവൻ പണികളും തീർത്ത് സർവിസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ടവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.