ആറളത്ത് കൊമ്പനാനകൾ മുൾമുനയിൽ നിർത്തിയത് 11മണിക്കൂർ -വിഡിയോ
text_fieldsകണ്ണൂർ: ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ എത്തിയ രണ്ട് കൊമ്പനാനകൾ നാട്ടുകാരെയും വനപാലകരെയും മുൾമുനയിൽ നിർത്തിയത് 11 മണിക്കൂറിലേറെ നേരം. വനപാലക സംഘത്തിന്റെ പരിശ്രമങ്ങൾക്കൊടുവിൽ കൊമ്പൻമാരെ ആറളം ഫാമിന്റെ അധീന മേഖലയിലേക്ക് തുരത്തി വിട്ടു.
ആറളം പാലത്തിനും ചാക്കാടിനും ഇടയിൽ കാടുപോലെ വളർന്നു നിൽക്കുന്ന മരങ്ങളും പൊന്തകളും നിറഞ്ഞ പുഴത്തുരുത്തിലാണ് ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ രണ്ട് ആനകളെ കണ്ടത്. പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം തുരുത്തിൽ ആനകളെ കാണുന്നത്. ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ആന എത്തിയത്. ഫാം പുനരധിവാസ മേഖലയും ആറളം ഫാമും കടന്നാണ് കൊമ്പൻമാർ പുഴയോരത്ത് എത്തിയത്.
പുഴയുടെ ഇരു കരകളിലും നിരവധി വീടുകളും പുഴയിലേക്ക് കുളിക്കാനും പശുക്കളെ മേയ്ക്കാനുമായി നിരവധി പേർ എത്തുന്ന സ്ഥലത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചത്.
കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നെരോത്ത്, ഇരിട്ടി ഫോറസ്റ്റർ കെ ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ആർ.ആർ.ടിയും വാച്ചർമാരും നിലയുറപ്പിച്ചു. തുരുത്തിൽ ആനയുടെ ചലനം ഏറെ നേരം നിരീക്ഷിച്ച ശേഷം പതിനൊന്ന് മണിയോടെ തുരത്താൻ തുടങ്ങി.
പുഴക്കരയിൽ ചീങ്ങമുള്ളുകൾ നിറഞ്ഞ പൊന്തക്കാടുകൾ ഉള്ളത് ശ്രമം ദുഷ്കരമാക്കി. പടക്കം പൊട്ടിച്ച് ആനകളെ തുരുത്തിൽ നിന്നു മെല്ലെ പുറക്കേത്ത് കടത്താനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ രണ്ടും വനപാലക സംഘത്തിന് നേരെ തിരിഞ്ഞു. പുഴക്കരയിലെ കൂറ്റൻ മരത്തിൽ കയറി പടക്കം പൊട്ടിച്ച് ആറളം പാലത്തിന് അടിവശത്തുകൂടെ തുരത്താനായിരുന്നു പദ്ധതി. ആദ്യ മൂന്ന് തവണയും കുറച്ച് ദൂരം പിന്നിട്ടശേഷം ആനകൾ രണ്ടും ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ തിരിഞ്ഞോടിയതോടെ ശ്രമം ദുഷ്‌കരമായി.
ആറളം പാലത്തിന് മുകളിൽ നിരവധി പേർ തടിച്ചുകൂടിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും ജനങ്ങളെ മാറ്റിയ ശേഷം പാലത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഉച്ചക്ക് ഒരുമണി വരെയും ശ്രമം തുടർന്നെങ്കിലും ജനങ്ങളുടെ സാന്നിധ്യം തുരത്തലിന് വിഘാതമായി.
പാലത്തിൽ നിന്നും ജനങ്ങളെ മാറ്റിയ ശേഷം ഉച്ചക്ക് മൂന്നിന് വീണ്ടും ശ്രമം തുടങ്ങി. ഏറെ ദൂരം മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് വനപാലകർക്ക് നേരെ തിരിയുകയും തിരിഞ്ഞോടുകയും ചെയ്തു. വൈകീട്ട് ആറുമണിയോടെ പാലത്തിനടിവശത്തുകൂടി ആറളം ഫാം മേഖലയിലേക്ക് ഇവയെ തുരത്തി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.