കുഞ്ഞിക്കുടുക്കയും കുട്ടിമോതിരവും ദുരിതാശ്വാസനിധിയിലേക്ക് നൽകി കുരുന്നുകൾ
text_fieldsകണ്ണൂർ: തങ്ങളുടെ കുഞ്ഞിക്കുടുക്കകളിലെ നിക്ഷേപവും കുട്ടി സ്വർണമോതിരം വിറ്റ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകൾ. തിലാനൂർ എൽ.പി സ്കൂളിലെ ഇരട്ടസഹോദരങ്ങളായ ആരവ് വിനോദും അർച്ചിത് വിനോദും ചൊവ്വാഴ്ച കലക്ടറേറ്റിൽ അധ്യാപകരുമായി എത്തിയാണ് ചെറിയകുടുക്ക പൊട്ടിച്ചും കുഞ്ഞിമോതിരം വിറ്റുമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇരുവരും സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളാണ്. കുട്ടികൾ രക്ഷകർത്താക്കളോട് വയനാടിനെ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ അവർ അധ്യാപകരെ ബന്ധപ്പെട്ടതിനെ തുടർന്നാണ് കലക്ടറേറ്റിൽ സഹായവുമായി എത്തിയത്.
ഇതേസ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ കെ. ഷാരുജും തന്റെ കുടുക്കയിലെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അധ്യാപകരായ പി.വി. അനിൽകുമാറും ജിഷ്നയും ഷാരൂജിന്റെ പിതാവും കുട്ടികളുടെ കൂടെയുണ്ടായിരുന്നു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം എൽ.എ ഡെപ്യൂട്ടി കലക്ടർ കെ. ഹിമക്ക് കൈമാറി.
മേലൂർ ഈസ്റ്റ് ബേസിക് യു.പി സ്കൂളിലെ വിദ്യാർഥികളും അവരുടെ ചെറിയ കുടുക്ക നിക്ഷേപം കലക്ടറേറ്റിൽ എത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്കൂൾ ലീഡർമാരായ കെ.പി. അലോക്, പി.പി. സന, അധ്യാപകരായ പ്രസീജ മയലക്കര, യു. ആദർശ്, നിതിൻ എന്നിവരോടൊപ്പം എത്തിയാണ് സഹായം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.