വര, ചർച്ച.... വിഭവസമൃദ്ധമായി തെരഞ്ഞെടുപ്പ് ഉത്സവം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സംഗീത ജില്ല പഞ്ചായത്ത് മടിക്കൈ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ബേബിക്ക് നൽകിയത് അദ്ദേഹത്തിെൻറ തന്നെ ചിത്രം. അതും കുപ്പിയിൽ വരച്ചത്. പ്രചാരണത്തിനിടയിലല്ല. ബേബിയുടെ മടിക്കൈ കൂലോംറോഡിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.
കേന്ദ്ര സർവകലാശാല പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ വിദ്യാർഥിനിയാണ് സംഗീത. സമൂഹ മാധ്യമങ്ങളുടെ കാലത്ത് തെരഞ്ഞെടുപ്പിൽ പല രീതികളിൽ പങ്കാളികളാവുകയാണ് പൗരന്മാർ.
ചിത്രം വരയുമായി രാമചന്ദ്രൻ
പെരിയ: അജാനൂർ രണ്ടംവാർഡ് സ്ഥാനാർഥി ഡി.വൈ.എഫ്.െഎ ജില്ല ട്രഷറർ കെ. സബീഷ് ആണ്. സബീഷിെൻറ ചിത്രം വരച്ചത് ഒന്നാം വാർഡിലെ രാമചന്ദ്രനാണ്. ഒന്നാം വാർഡിൽ തണ്ണോട്ട് ചരലിൽ താമസിക്കുന്ന രാമചന്ദ്രൻ ഇൗ ചിത്രം സബീഷിന് നൽകാൻവേണ്ടി കാത്തിരിക്കുകയാണ്.
ചൂട് ചായ കഴിക്കാം, ഒപ്പം ചൂടേറിയ തെരഞ്ഞെടുപ്പ് ചർച്ചയിലും ഏർപ്പെടാം
ചെറുവത്തൂർ: ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോർഡ് തൂക്കിയ ചുമര് അശോകെൻറ ചായക്കടയിൽ ഇല്ല. ഇനി അവിടെ ചൂടേറിയ ചർച്ചയാകാം. ചൂട് ചായ കഴിക്കാം, ഒപ്പം ചൂടേറിയ തെരഞ്ഞെടുപ്പ് ചർച്ചയിലും ഏർപ്പെടാം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വേണ്ടി തെൻറ ചായക്കട വേദിയാക്കുന്നത് കാക്കടവിലെ അശോകൻ പെരിങ്ങാരയാണ്. രാഷ്ട്രീയമേതുമാകട്ടെ നാടിെൻറ വികസനത്തിന് ഉതകുന്ന ചർച്ചകൾ നടത്താൻ എല്ലാവരെയും ഒരു പോലെ സ്വാഗതം ചെയ്യുകയാണ് ഇദ്ദേഹം. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെ പ്രവർത്തിക്കുന്ന കട ഓരോ തെരഞ്ഞെടുപ്പുവേളയിലും വ്യത്യസ്തമാക്കാൻ അശോകൻ ശ്രദ്ധിക്കാറുമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രവചന മത്സരം നടത്തിയിരുന്നു. എം.പിമാരാകുന്നവരുടെ പേര് പ്രവചിച്ച് വിജയികളായ 10 പേർക്ക് സൗജന്യ ഉച്ചയൂൺ വിളമ്പിയിരുന്നു. 20 വർഷമായി ചായക്കട നടത്തിവരുന്ന അശോകൻ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് വ്യത്യസ്തങ്ങളായ ഒറ്റയാൾ പോരാട്ടം നടത്തിവന്നിരുന്നു.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവക്ക് വില വർധിപ്പിച്ച് ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഭരണാധികാരിക്കെതിരെ അശോകൻ ആത്മഹത്യാ പ്രതിഷേധമൊരുക്കിയത് നാല് ദിവസം മുമ്പാണ്. നോട്ട് നിരോധനത്തിനെതിരെ 12 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കൽ, റബർ വിലയിടിവിനെതിരെ പിറകോട്ട് നടക്കൽ, കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒറ്റയാൾ പ്രയാണം, വിലക്കയറ്റത്തിനെതിരെ തലയിൽ അടുപ്പുകൂട്ടി നടക്കൽ, കടലാടിപ്പാറ ഖനനത്തിനെതിരെ ചെണ്ടകൊട്ടി സമരം, പെൺകുട്ടികൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ നിൽപ് സമരം എന്നിവ നടത്തി ശ്രദ്ധേയനായ ഇദ്ദേഹം തെൻറ ചായക്കടക്ക് നൽകിയ പേരും അശോകെൻറ കട എന്നാണ്.
പ്ലാവില നൽകിയാൽ മതി; സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും റെഡി!!
ചെറുവത്തൂര്‍: പ്ലാവിലകൊണ്ട് ജൈവ പ്രചാരണം നടത്തി ശ്രദ്ധേയനാവുകയാണ് സജേഷ്. ചീമേനി കിഴക്കേക്കരയിലെ ടി.പി. സജേഷിെൻറ കൈയില്‍ പ്ലാവില കിട്ടിയാൽ അതിൽ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും തെളിയുമെന്നുറപ്പാണ്. പ്ലാവിലയില് സ്ഥാനാര്‍ഥികളെ ഒരുക്കിയാണ് സജേഷ് വേറിട്ട പ്രചാരണത്തിലൂടെ വൈറലായിരിക്കുന്നത്.
കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പലതും ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രചാരണത്തില്‍ എങ്ങനെ പങ്കാളിയാകാം എന്ന് സജേഷ് ആലോചിച്ചത്. വീടിന് മുന്നില്‍ തലയെടുപ്പോടെ നില്ക്കുന്ന പ്ലാവ് കണ്ടപ്പോള്‍ പുത്തനാശയം പിറന്നു. കൈവിരലുകളില്‍ ഒളിപ്പിച്ചുെവച്ച മാന്ത്രികത പ്ലാവിലയില് ചലിച്ചതോടെ പിറന്നു സ്ഥാനാർഥിയുടെ അത്യുഗ്രന്‍ മുഖചിത്രം, ഒപ്പം ചിഹ്നവും.
പേരും സ്ഥലവും വോട്ടഭ്യര്‍ഥനയുമെല്ലാം ഇലയില്‍ തന്നെ. വളരെ സൂക്ഷ്മത ആവശ്യമാണ് ഈ കരവിരുതിന്. ബ്ലേഡും പേനയുമാണ് പണിയായുധം. സ്ഥാനാര്‍ഥികള്‍ മാത്രമല്ല സിനിമ നടന്മാരുള് പ്പെടെ നിരവധി പ്രശസ്തരുടെ ചിത്രങ്ങളും സജേഷ് ഇലയില്‍ കൊത്തിയെടുത്തിട്ടുണ്ട്. ഇലയില്‍ സ്ഥാനാര്‍ഥികളുടെ മുഖങ്ങള്‍ തെളിഞ്ഞതോടെയാണ് സജേഷിെൻറ ഇലവിസ്മയം ജനങ്ങളിലേക്കെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.