ഭീഷണിയായി ചെങ്കൽക്കുഴികൾ
text_fieldsചീമേനി കനിയന്തോലിൽ ഇരട്ട സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ കല്ലുവെട്ട് കുഴി
ചെറുവത്തൂർ: ചീമേനിയിലെ മൂടാത്ത ചെങ്കൽക്കുഴികൾ അപകടഭീഷണി ഉയർത്തുന്നു. ചീമേനിയിലും പരിസര പ്രദേശങ്ങയിലും ഇത്തരം കല്ലുവെട്ടുകുഴികൾ ധാരാളമുണ്ട്. നിശ്ചിതകാലത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് കല്ല് പരമാവധി വെട്ടിയെടുത്തശേഷം ഉപേക്ഷിക്കാറാണ് പതിവ്. കല്ലെടുത്തുകഴിഞ്ഞാൽ കൽപണകൾ മൂടണമെന്ന വ്യവസ്ഥ ആരും പാലിക്കാറുമില്ല. കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നൂറോളം കുഴികളുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ വലിയ അപകടഭീഷണിയാണിവ ഉണ്ടാക്കുന്നത്.
ചീമേനി കനിയന്തോലിൽ 10 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ വീട്ടിനടുത്തുള്ള കല്ലുവെട്ടുകുഴിയിൽ വീണ് മുങ്ങിമരിച്ചിരുന്നു. രാധാകൃഷ്ണൻ-പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള വെള്ളക്കെട്ടിലാണ് കുട്ടികൾ വീണത്. കുട്ടികളെ കാണാത്തതിനെതുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥികളാണ്. കഴിഞ്ഞവർഷം ഈ പ്രദേശത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ഒരു പ്ലസ് ടു വിദ്യാർഥിയും മരിച്ചിരുന്നു. കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ വീടുനിർമാണത്തിനാവശ്യമായ ചെങ്കല്ലുകളും കൊണ്ടുപോകുന്നത്. കല്ലെടുത്തശേഷം എല്ലാ കല്ലുവെട്ട് കുഴികളും അടിയന്തിരമായും മൂടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.