യുവതിയെ പീഡിപ്പിച്ച കേസ്: ഡോക്ടർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ചികിത്സക്കെത്തിയ യുവതിയെ ക്ലിനിക്കിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ അറസ്റ്റിൽ. സർക്കാർ ഡോക്ടറായ കെ. ജോൺ ജോണാണ് (39) അറസ്റ്റിലായത്. അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ കെ. ദാമോദരനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഡോക്ടറെ ജില്ല ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധനക്ക് വിധേയമാക്കി.
കേസെടുത്തതോടെ ഒളിവിൽപോയ ഡോക്ടർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പ്രതിക്ക് മുൻകൂർജാമ്യം അനുവദിക്കുകയും അമ്പലത്തറ പൊലീസിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഡോക്ടറെ അറസ്റ്റു ചെയ്ത് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രണ്ടുദിവസം പൊലീസിൽ ഹാജരാകണം.
അന്വേഷണവുമായി സഹകരിക്കണം, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ അമ്പലത്തറ പൊലീസ് ഹൈകോടതിയിൽ നേരത്തേ എതിർത്തിരുന്നു. കാഞ്ഞങ്ങാട് താമസിക്കുന്ന തൈക്കടപ്പുറം പി.എച്ച്.സിയിലെ ഡോക്ടർ കെ. ജോൺ ജോൺ ഇടുക്കി കല്യാർവണ്ട മറ്റം സ്വദേശിയാണ്.
ഇരിയയിൽ ക്ലിനിക് നടത്തുന്ന ഡോ. ജോൺ ജോൺ രണ്ടു മക്കളുടെ മാതാവായ യുവതിയെ ഇരിയയിലെ ക്ലിനിക്കിൽവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 2024 സെപ്റ്റംബർ ഒമ്പതിന് ചികിത്സക്കിടെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ഉള്പ്പെടെ യുവതി പരാതി നല്കിയിരുന്നു. തുടർന്നാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ ഡോക്ടറുടെ താമസസ്ഥലത്ത് ഉൾപ്പെടെ പൊലീസ് പരിശോധനക്കെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ബി.എൻ.എസ് 351 (3), 64 (2) (ഇ), 64 (2) (എം) എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട്ടായിരുന്നു താമസമെങ്കിലും കേസെടുത്തതോടെ സ്ഥലംവിട്ടു. അറസ്റ്റ് ചെയ്തശേഷം വിശദമായി ചോദ്യം ചെയ്തശേഷമാണ് ജാമ്യത്തിൽ വിട്ടത്. ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധിക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.