പെരിയ ഇരട്ടക്കൊല: ആഭ്യന്തര വകുപ്പിന് വീഴ്ചയെന്ന് വിമർശനം
text_fieldsകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സി.പി.എം കാസർകോട് ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ നേതാക്കൾ പ്രതികളായി. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കുന്നതിന് സി.ബി.ഐക്ക് വഴിതുറന്നത് പൊലീസിന്റെ നിലപാടുകളാണ്.
ആഭ്യന്തര വകുപ്പ് കൈവശമുണ്ടായിട്ടും ഇടപെടാനായില്ല. കൊലപാതകം നടക്കുന്നതിനു മുമ്പ് പാർട്ടി പ്രവർത്തകർക്കു നേരെയുണ്ടായ ആക്രമണങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം സംഭവിക്കുമായിരുന്നില്ല. ജില്ല നേതൃത്വത്തിന്റെ പരാജയമായിരുന്നു അതെന്ന് ഒരു പ്രതിനിധി ചർച്ചയിൽ പറഞ്ഞു.
അധികാരത്തിന്റെ ധാർഷ്ട്യം നേതാക്കൾക്ക് പാടില്ലെന്നും എളിമയും വിനയവും നേതാക്കളിൽനിന്ന് ആരംഭിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അഞ്ചു മണിക്കൂർ ചർച്ച നിർദേശിച്ച സമ്മേളനത്തിന്റെ രണ്ട് മണിക്കൂർ ചർച്ചയാണ് ബുധനാഴ്ച നടന്നത്. നേതാക്കളുടെ നാക്കുപിഴ പാർട്ടിയെ ബാധിക്കുന്നു. സംസാരിക്കുമ്പോൾ സംയമനം പാലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിലെ കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും മതന്യൂനപക്ഷങ്ങൾക്ക് എതിരായ പോളിറ്റ് ബ്യൂറോ അംഗത്തിന്റെയും പ്രസ്താവനകൾ പാർട്ടിക്ക് വിനയായി. നേതാക്കൾ നാക്കുപിഴ ശ്രദ്ധിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതിന് പൂരംനാൾ തെരഞ്ഞെടുത്തത് ശരിയായില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ ഉത്സവ നാൾ തെരഞ്ഞെടുത്തത് ചർച്ചയായി. കാസർകോട് ജില്ലയോട് പാർട്ടിക്കും അവഗണനയാണ്. രണ്ട് സർക്കാറുകൾ ഉണ്ടായിട്ടും ജില്ലക്ക് പാർട്ടിയുടെ മന്ത്രിയെ തന്നിട്ടില്ല. ഈ സമ്മേളനത്തിൽ സർക്കാറിന്റെ പ്രതിനിധിയെ അയക്കാനും നേതൃത്വം തയാറായിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയും ജില്ല സെക്രട്ടറിയുമായ എം.വി. ബാലകൃഷ്ണന്റെ കനത്ത തോൽവിയെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. തോൽവിയെ ഈ രീതിയിൽ സമീപിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് മഞ്ചേശ്വരത്തുനിന്നുള്ള പ്രതിനിധി പറഞ്ഞു. മഞ്ചേശ്വരത്ത് ഏരിയ സെക്രട്ടറിയുടെ ചുമതല ജില്ല നേതാക്കൾക്ക് നൽകുന്നതിനെതിരെയും വിമർശനമുയർന്നു. കെ.വി. കുഞ്ഞിരാമനായിരുന്നു ആദ്യം ചുമതല. പിന്നാലെ വി.വി. രമേശനാണ് ചുമതല. ഈ രീതിയിൽ എന്നാണ് മാറ്റംവരുകയെന്ന ചോദ്യമുയർന്നു.
മഞ്ചേശ്വരത്ത് പാർട്ടി വോട്ടുകൾ ചോരുന്നുണ്ട്. അത് പരിശോധനക്ക് വിധേയമാക്കണം. ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണ്ടാവിളയാട്ടവും മാഫിയ പ്രവർത്തനവും ഉണ്ട്. എന്നാൽ, 22 വില്ലേജുകൾക്ക് ഒരു പൊലീസ് സ്റ്റേഷനാണ് ഉള്ളത്. ഈ വ്യവസ്ഥക്ക് മാറ്റം വേണം. സമ്മേളനത്തിൽ മുൻ ഏരിയ സെക്രട്ടി എം. പൊക്ലന്റെ അസാന്നിധ്യം ശ്രദ്ധേയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.