കമ്മാടത്തുപാറയിൽ പുലി ഭീതി
text_fieldsപെരിയ ഭാഗത്ത് തിരച്ചിലിനെത്തിയ വനപാലകരും നാട്ടുകാരും
കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപത്തടക്കം മൂന്നിടത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വളർത്തുനായെ ചത്ത നിലയിൽ കണ്ടതോടുകൂടി പ്രദേശത്തുള്ളവർ ഭീതിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇന്നലെ രാവിലെയാണ് പുല്ലൂർ-പെരിയ പഞ്ചായത്തിലെ കമ്മാടത്തുപാറയിൽ വളർത്തുനായെ ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു കാൽപാദങ്ങളുടെ അടയാളവും കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ സമീപ പ്രദേശത്തെ ചാലിങ്കാൽ മൊട്ടയിൽ വാഹനയാത്രക്കാർ പുലിയെ കണ്ടതായി പറയുന്നു. ദേശീയ പാതയുടെ കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറു ഭാഗത്തേക്കാണ് പുലി ഓടിയതെന്ന് പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ കമ്മാടത്തുപാറയിൽ വളർത്തുനായെ ചത്ത നിലയിൽ കണ്ടത്. കമ്മാടത്തുപാറയുടെ സമീപപ്രദേശമായ മീങ്ങോത്തും തട്ടുമ്മലിലും പുലിയെ കണ്ടിരുന്നു. നാട്ടുകാരായ അശോകൻ നായർ, മുരളി പുക്കളൻ തുടങ്ങിയവർ പുലിയെ കണ്ടതായാണ് പറയുന്നത്. ശബ്ദം ഉണ്ടാക്കിയതോടെ പുലി സ്ഥലം വിട്ടതായി നാട്ടുകാർ പറഞ്ഞു. പെരിയ ബസാറിനു സമീപത്തെ പൂക്കളത്ത് പട്ടാപ്പകൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ പൂക്കളത്തെ കാലിച്ചാൻ മരത്തിലാണ് അശോകൻ നായരാണ് പുലിയെ കണ്ടതായി പറഞ്ഞത്.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാഹുലിന്റെ നേതൃത്വത്തിൽ വനപാലകർ പകൽ മുഴുവൻ സ്ഥലത്ത് തിരച്ചിൽ നടത്തി.
ചത്ത നിലയിൽ കണ്ട നായക്ക് പുലി കടിച്ചതായ പരിക്ക് കാണാനായിട്ടില്ലെന്നും പുലിയുടേതെന്ന് കരുതുന്ന കാൽപാട് ലഭിച്ചില്ലെന്നും വനപാലകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.