നീലേശ്വരത്ത് ജ്വല്ലറിയിൽ കവർച്ച ശ്രമം
text_fieldsനീലേശ്വരം കെ.എം.കെ ജ്വല്ലറിയിൽ കവർച്ച ശ്രമം നടത്തിയവരെന്ന് സംശയിക്കുന്നവർ സി.സി.ടി.വി കാമറയിൽ
നീലേശ്വരം: നീലേശ്വരം രാജാ റോഡ് മേൽപാലത്തിന് താഴെയുള്ള ജ്വല്ലറി വൻ കവർച്ച ശ്രമം. രാജാസ് ഹയർ സെക്കൻഡറി സ്കൂളിെൻറ വടക്ക് ഭാഗത്തുള്ള ഗേറ്റിന് എതിർവശത്തുള്ള കെ.എം.കെ. ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ കവര്‍ച്ചശ്രമം നടന്നത്.
ഞായറാഴ്ച രാത്രി 11.30 നാണ് മുഖം മൂടി ധരിച്ച രണ്ടുപേര്‍ ജ്വല്ലറിയിൽ കവര്‍ച്ചക്കെത്തിയത്. ആദ്യം ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്ന പെൻഷനേഴ്സ് യൂനിയൻ നീലേശ്വരം ബ്ലോക്ക് ഓഫസിെൻറ പൂട്ടുപൊളിച്ച് അകത്തു കയറി, പിന്നീട് ചുമര്‍ തുരന്ന് ജ്വല്ലറിക്കകത്തേക്ക് ഇറങ്ങാനായിരുന്നു ശ്രമം. കവർച്ചശ്രമ സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ജ്വല്ലറിയിൽനിന്ന് പൊലീസിന് ലഭിച്ചു. ഞായറാഴ്ച രാത്രി 11.30. മുതൽ പുലര്‍ച്ചെ 3.52 വരെ പരിശ്രമിച്ചിട്ടും കവർച്ച വിജയിക്കാത്തതിനാൽ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.
കെട്ടിടത്തിെൻറ മുന്‍വശത്തെ ഗേറ്റിെൻറയും വാതിലിെൻറയുമടക്കം പൂട്ടുപൊളിച്ചാണ് ഇവര്‍ മുകളിലെ നിലയിലേക്ക് കടന്നത്. പിന്നീട് ഗ്യാസ് സിലിണ്ടര്‍ എത്തിച്ച് ചുമര്‍ തുരക്കാനുള്ള ശ്രമം തുടര്‍ന്നു. യുവാക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ കറുത്ത ഷര്‍ട്ടും മറ്റേയാള്‍ വെളുത്ത വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഇരുവരും കൈയുറകളും ധരിച്ചിരുന്നു. നീലേശ്വരം മാര്‍ക്കറ്റ് കവലയിലെ ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഞായറാഴ്ച ഗ്യാസ് സിലിണ്ടര്‍ നഷ്ടപ്പെട്ടതായും പറയുന്നു.
തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജ്വല്ലറി ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് ജ്വല്ലറി ഉടമ തട്ടാച്ചേരിയിലെ കെ.എം. ബാബുരാജ് സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു. ഇന്‍സ്പെക്ടര്‍ പി. സുനില്‍കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ. കെ.പി. സതീഷുമടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആർ. രജിതയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.