ഖാദർകുട്ടി: പെരിയാർ തീരം പച്ചക്കറിത്തോട്ടമാക്കിയ കർഷകൻ
text_fieldsആലുവ: പെരിയാർ പുഴയോരത്ത് പച്ചക്കറികൃഷിയിലൂടെ പൊന്നു വിളയിക്കുകയാണ് 70കാരനായ ആലുവ ഈസ്റ്റ് പുറത്തൂട്ട് വീട്ടിൽ ഖാദർകുട്ടി എന്ന കർഷകൻ. കപ്പലണ്ടി കച്ചവടം, മുറുക്കാൻ കച്ചവടം, പെട്രോൾ മാക്സ്, കുട, ഫ്ലാസ്ക് എന്നിവയുടെ റിപ്പയർ എന്നുവേണ്ട ഖാദർകുട്ടി കടന്നുചെല്ലാത്ത തൊഴിൽ മേഖലകൾ കുറവാണ്. ഒപ്പം കാർഷികമേഖലയിലും 20 വർഷമായി സജീവമാണ് ഈ മനുഷ്യൻ. തോട്ടുമുഖം പടിഞ്ഞാേറ പള്ളി കടവിന് സമീപം ആലുവപ്പുഴയുടെ ഓരത്ത് മഴയിൽ അടിഞ്ഞുകൂടുന്ന ചേണി കോരിയെടുത്ത് അതിലാണ് വിത്ത് നടുന്നത്.
കപ്പ, ചീര, വഴുതന, വെണ്ട, പടവലം, ചുരക്ക, മത്തൻ എന്നിങ്ങനെ എല്ലാത്തരം പച്ചക്കറിയും കൃഷിചെയ്യാറുണ്ട്. ഇദ്ദേഹത്തിെൻറ കാർഷികപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഭാര്യ കുഞ്ഞിപ്പാത്തുമ്മയും കൂട്ടിനുണ്ട്. സ്വന്തമായി ഏഴര സെൻറ് സ്ഥലം മാത്രമാണ് ഈ കർഷകനുള്ളത്. അതിനാലാണ് പെരിയാർ തീരം കൃഷിഭൂമിയാക്കിയത്. നാല് പെൺമക്കൾ ഉൾപ്പെടെ ഏഴുമക്കളുടെ പിതാവാണ് അദ്ദേഹം.
എല്ലാവരും വിവാഹിതരാണ്. ആൺമക്കൾ മൂവരും വിദേശത്താണെങ്കിലും എല്ലാവരെയുംപോലെ സ്വന്തമായി പണിയെടുത്ത് ജീവിക്കുമ്പോഴാണ് മനസ്സുഖം എന്നതാണ് ഖാദർകുട്ടിയുടെ പക്ഷം. കഴിഞ്ഞവർഷം കുറച്ച് കൃഷിനാശം സംഭവിച്ചിരുന്നു. എന്നാൽ, അതിൽ തളരാതെ ഇക്കുറി കൂടുതൽ കരുത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ്. വെള്ളപ്പൊക്കം കഴിഞ്ഞതോടെ കൃഷിക്ക് തീരം ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.