അഷ്‌നയും ആദിലും അറിഞ്ഞില്ല, തുഴയുന്നത് മരണത്തിലേക്കാണെന്ന്; നെട്ടൂരിലെ വള്ളം അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകൾ
text_fieldsനെട്ടൂര്‍-കോന്തുരുത്തി കായലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍
മരട്: നെട്ടൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നെട്ടൂര്‍ പെരിങ്ങാട്ട്പറമ്പില്‍ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികള്‍ക്ക് നഷ്ടമായത് ആകെയുണ്ടായിരുന്ന പ്രതീക്ഷകളാണ്. അഷ്‌നയും ആദിലും പഠനത്തോടൊപ്പം തന്നെ കേക്ക് ഉണ്ടാക്കി വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതുകൊണ്ടു തന്നെ ഇരുവർക്കും കേക്ക് നിര്‍മാണം വിപുലപ്പെടുത്താനുമായിരുന്നു. ഇവർ പഠനത്തിനായുള്ള ചെലവ് കണ്ടെത്തുന്നതും ഈ ബിസിനസിലൂടെയായിരുന്നു.
കോന്തുരുത്തിയിലെ സുഹൃത്തുക്കളായ എബിന്‍ പോള്‍, പ്രവീണ്‍ എന്നിവര്‍ക്കായാണ് കഴിഞ്ഞ ദിവസം കേക്ക് ഉണ്ടാക്കിയത്. ഇത് നല്‍കുന്നതിനായി ഇരുവരും ബൈക്കില്‍ നെട്ടൂര്‍ നോര്‍ത്ത് കോളനിയിലെത്തി കോന്തുരുത്തി കായലിനു സമീപത്തെത്തുകയായിരുന്നു. കോന്തുരുത്തിയില്‍ നിന്നും ഫൈബര്‍ ബോട്ടില്‍ കേക്ക് വാങ്ങുവാനായി എബിന്‍പോളും പ്രവീണും സ്ഥലത്തെത്തിയിരുന്നു.
കേക്ക് കൈമാറിയ ശേഷം, എബിനും പ്രവീണും കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഇരുവരെയും ക്ഷണിക്കുകയായിരുന്നു. രണ്ടു പേര്‍ക്കു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഫൈബര്‍ ബോട്ടിലാണ് നാലു പേര്‍ സഞ്ചരിച്ചത്. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് കണ്ടു നിന്നവര്‍ പറയുന്നു. അപകടമുണ്ടായ ഉടനെ പ്രവീണ്‍ നീന്തി കരയ്‌ക്കെത്താന്‍ ശ്രമിച്ചു. അപകടം കണ്ട് നിന്നയാളാണ് രക്ഷപ്പെടുത്തിയത്. രണ്ടര മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അഷ്‌ന (22), ആദില്‍ (19), എബിന്‍പോള്‍ (20) എന്നിവരുടെ മൃതദേഹം കണ്ടെടുത്തത്. എബിന്‍ പോളിന്‍റെ പിതാവ് എം.എ.പോള്‍ ഷിപ്പ് യാര്‍ഡിലെ ജീവനക്കാരനാണ്. അമ്മ: ഹണിപോള്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.