വാളകം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്-ബി.ജെ.പി ധാരണ വിവാദമായി
text_fieldsമൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്-ബി.ജെ.പി പരസ്യധാരണ വിവാദമായി. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഏക ബി.ജെ.പി അംഗത്തെ വികസനകാര്യ ചെയർമാനാക്കുന്നതിന് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് പ്രചാരണായുധമാക്കി എല്‍.ഡി.എഫ് രംഗത്തുവന്നു.
കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നാടകീയരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബി.ജെ.പി-യു.ഡി.എഫ് ധാരണയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സ്റ്റാൻഡിങ് കമ്മിറ്റികളിലൊന്നായ വികസനത്തിലേക്ക് ബി.ജെ.പി അംഗമായ പി.കെ. റെജി വിജയിക്കുന്നതിന് യു.ഡി.എഫ് ഒന്നടങ്കം വോട്ട് ചെയ്തു. എല്‍.ഡി.എഫിലെ പി.കെ. മത്തായിയും പി.എന്‍. മനോജുമാണ് മത്സരിച്ചത്.
മൂന്നംഗ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ വനിത അംഗമായ മോള്‍സി എല്‍ദോസിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. രണ്ടംഗങ്ങളുടെ ഒഴിവിലേക്കാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ധാരണപ്രകാരം വിജയിച്ച ബി.ജെ.പി അംഗം പി.കെ. റെജി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടും. ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മതേതരത്വത്തെ വര്‍ഗീയവാദികള്‍ക്ക് അടിയറവ് െവച്ചുവെന്നാരോപിച്ച് ഹാളില്‍നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പി.പി. മത്തായി, പി.എന്‍. മനോജ്, ജമന്തി മദനന്, ഷീല ദാസ്, കൊച്ചുത്രേസ്യ സണ്ണി, ടി.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.