ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനത്തിന് തുടക്കം
text_fieldsപറവൂർ: മൂന്നര പതിറ്റാണ്ടിലേറെയായ കാത്തിരിപ്പിനൊടുവിൽ ദേശീയപാത 66 നിർമാണ പ്രവൃത്തികൾ ഔദ്യോഗിക ചടങ്ങുകളില്ലാതെ തുടക്കം കുറിച്ചു.
ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസന ഭാഗമായി വഴിക്കുളങ്ങരയിൽ അടിപ്പാത നിർമിക്കാൻ കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ദേശീയപാത ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ കരാർ. പാതയുടെ നിർമാണത്തിന് മൂന്ന് വർഷവും ആറ് മാസവുമാണ് കാലാവധി അനുവദിച്ചിട്ടുള്ളത്. ഇതിനിടയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കി നൽകേണ്ടത് സർക്കാറിന്റെ ചുമതലയാണ്. ഇത്തരം പ്രതിസന്ധികൾക്ക് കരാർ കമ്പനിക്ക് ഉത്തരവാദിത്തമില്ലാത്തത് കരാർ നീളാൻ ഇടയാകും.
അടുത്ത ആഴ്ചയോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് കമ്പനി തീരുമാനം. ഇതേത്തുടർന്ന് അഞ്ച് സൈറ്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കും. ഇതിനായി കരാറെടുത്ത നിർമാണ കമ്പനിയുടെ കൂടുതൽ ജീവനക്കാർ എത്തിയിട്ടുണ്ട്. റോഡിന്റെയും പാലങ്ങളുടെയും നിർമാണം ഒരുമിച്ചു നടത്തും. ജില്ല അതിര്‍ത്തിയായ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ 45 മീറ്ററില്‍ നാലുവരി പ്രധാന പാതയും ഇരുവശങ്ങളിലും സര്‍വിസ് റോഡുകളുമാണ് പണിയുന്നത്.
കൊടുങ്ങല്ലൂര്‍ മുതല്‍ വഴിക്കുളങ്ങര വരെ ബൈപ്പാസായിരിക്കും. വെള്ളപ്പൊക്ക ഭീഷണി പ്രദേശമായതിനാല്‍ താഴ്ന്ന സ്ഥലങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തിയാകും റോഡ് നിർമിക്കുന്നത്. ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളുമുണ്ടാകും. കൊടുങ്ങല്ലൂര്‍ ചന്തപ്പുര മുതല്‍ കോട്ടപ്പുറം വരെ ആറുവരി പാത എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്തിരുന്നു. നിര്‍മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ കരുമാല്ലൂര്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ചുകഴിഞ്ഞു. വരാപ്പുഴ മുതൽ മൂത്തകുന്നം വരെ 80 ശതമാനത്തോളം കെട്ടിടങ്ങൾ പൊളിച്ചെങ്കിലും ഇനിയും ചിലത് നീക്കാനുണ്ട്. വരാപ്പുഴ, ചെറിയപ്പിള്ളി, കോട്ടപ്പുറം പാലങ്ങളും ഇടപ്പള്ളിയിലെ ഓവർ ബ്രിഡ്ജുകളും കൊടുങ്ങല്ലൂർ മേഖലയിലെ രണ്ട് പാലങ്ങളും ഉൾപ്പെടെ ആറ് പ്രധാന പാലങ്ങൾ റോഡിനൊപ്പം ഓറിയന്റൽ കമ്പനി നിർമിക്കും.
പാതയുടെ പണി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയായാല്‍ അനുദിനം വികസിക്കുന്ന എറണാകുളം ജില്ലക്ക് അതൊരു വലിയ നേട്ടമാകും. അതേസമയം നിർമാണ പ്രവർത്തനങ്ങൾ ജനപ്രതിനിധികളെ അറിയിക്കാതെ ആരംഭിച്ചതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.