ശതാബ്ദി നിറവിൽ മൂത്തകുന്നം ശ്രീനാരായണമംഗലം സ്കൂള്‍
text_fieldsശതാബ്ദി ആഘോഷിക്കുന്ന മൂത്തകുന്നം എസ്.എന്‍.എം ഹൈസ്കൂള്‍
പറവൂര്‍: ശതാബ്ദി നിറവിൽ മൂത്തകുന്നം ശ്രീനാരായണമംഗലം സ്കൂള്‍. 120 വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീനാരായണമംഗലം ക്ഷേത്രത്തിനരികെയാണ് 100 വര്‍ഷം പൂര്‍ത്തിയാക്കിയ എസ്.എന്‍.എം ഹൈസ്കൂള്‍ പെരിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസ പുരോഗതിയുടെ ഔന്നത്യത്തിലെത്തിച്ച എച്ച്.എം.ഡി.പി സഭയുടെ ചരിത്രവിജയത്തില്‍ തിലകക്കുറിയാണ് ശനിയാഴ്ച ശതാബ്ദി ആഘോഷത്തിന് തുടക്കമിടുന്ന ഈ വിദ്യാലയം.
1882ല്‍ സ്ഥാപിതമായ സഭ ആ കാലത്ത് സ്ഥാപിച്ച ക്ഷേത്രത്തോടൊപ്പംതന്നെ ആശാന്‍കളരിയും നടത്തിയിരുന്നു. ഈ എഴുത്തുകളരിയാണ് പിന്നീട് വികസിച്ച് ശ്രീനാരായണമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളായത്. ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാന്‍ 100 വര്‍ഷം മുമ്പ് എച്ച്.എം.ഡി.പി സഭ തിരുവിതാംകൂര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു.
ഇതറിഞ്ഞ മഹാകവി കുമാരനാശാന് മുന്‍കൈയെടുത്ത് തയാറാക്കി സഭ ഭാരവാഹികള്‍ തിരുവിതാംകൂര്‍ ദിവാനെ കണ്ട് നിവേദനം നല്കി. സ്കൂള്‍ തുടങ്ങാന്‍ അനുമതിയായി. 1922 ജൂലൈ 26ന് വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ആര്. ഈശ്വരപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് പറവൂര്‍ താലൂക്കില്‍ ഹിന്ദു സമുദായത്തിന് അനുവദിച്ച ആദ്യ സ്കൂളായിരുന്നു ഇത്. 45 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായിരുന്നു തുടക്കത്തില്‍. 1937ല്‍ ആദ്യ ബാച്ച് ഇ.എസ്.എല്‍.സി വിദ്യാർഥികള്‍ പഠിച്ചിറങ്ങി. പത്തു വരെ ക്ലാസുണ്ടായിരുന്നെങ്കിലും പരീക്ഷ കേന്ദ്രം പറവൂര്‍ ബോയ്സ് സ്കൂളായിരുന്നു.
എട്ട് കിലോമീറ്റര്‍ നടന്നുപോയാണ് കുട്ടികള്‍ ഏതാനും വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 1956ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചപ്പോള്‍ എസ്.എന്‍.എം ഹൈസ്കൂളായി. പിന്നീട് ആദ്യഘട്ടത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറിയും അനുവദിച്ചുകിട്ടി. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 651ഉം ഹൈസ്കൂളില്‍ 880ഉം വിദ്യാർഥികളുണ്ട്. ശനിയാഴ്ച വൈകീട്ട് മൂന്നിന് സ്കൂള്‍ അങ്കണത്തിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷ ഭാഗമായി വിവിധ പരിപാടികൾക്ക് രൂപംനൽകുമെന്ന് സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനില്‍കുമാര്‍, സ്കൂള്‍ മാനേജര്‍ കെ.ജി. പ്രദീപ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.