മുനിസിപ്പൽ-ടെമ്പിൾ റോഡ് കുണ്ടും കുഴിയുമായി; യാത്രക്കാർ ദുരിതത്തിൽ
text_fieldsപറവൂർ: ഗതാഗത തിരക്കേറിയ പറവൂർ നഗരത്തിലെ മുനിസിപ്പൽ കവല മുതൽ കണ്ണൻകുളങ്ങര ക്ഷേത്രം വരെയുള്ള ടെമ്പിൾ റോഡ് ശോച്യാവസ്ഥയിൽ. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ഈ പാതയിലൂടെ ഇടതടവില്ലാതെയാണ് വാഹനങ്ങൾ പായുന്നത്. തിരക്കേറിയ ടെമ്പിൾ റോഡ് കുണ്ടും കുഴിയുമായി ശോച്യാവസ്ഥയിലായിട്ട് നാളേറെയായി. യാക്കോബായ പള്ളിക്ക് സമീപമാണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്.
മഴക്കാലം തുടങ്ങിയതോടെ കുഴികളിൽ വീണ് ഇരുപതോളം ഇരുചക്രവാഹന യാത്രക്കാർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടാളുടെ കാലൊടിഞ്ഞു. ഈ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിയതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്.
ഇതോടെ ഇവിടെ മിക്കവാറും സമയങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി തുടരുകയാണ്. ദീർഘദൂര വാഹനങ്ങളടക്കം കടന്നുപോകുന്ന ദേശീയ പാതയിലെ പ്രധാന റോഡായിട്ടും ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ല. ടാറിങ് കഴിഞ്ഞ് ഗാരന്റി സമയം കഴിയുന്നതുവരെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനായതിനാൽ ദേശീയ പാത അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്ന ആക്ഷേപമുണ്ട്.
എന്നാൽ, കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് കരാറുകാരന്റെ വാദം. എന്തായാലും അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മൂലം നഗരം വീർപ്പുമുട്ടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.