മഴയത്തും വെയിലത്തും മാറാത്ത കാത്തുനിൽപ്
text_fieldsഗോശ്രീ പാലത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്
വൈപ്പിന്‍: ഗോശ്രീ പാലങ്ങളിൽ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ജനജീവിതം ദുസ്സഹമാക്കുന്നു. ജോലി കഴിഞ്ഞ് വീടണയാൻ വെപ്രാളപ്പെടുന്നവർ വൈകീട്ട് മണിക്കൂറുകളാണ് പാലത്തില്‍ കുരുങ്ങിക്കിടക്കുന്നത്. ഹൈകോടതി ജങ്ഷന് മുതല്‍ വൈപ്പിനിലെ ഗോശ്രീ ജങ്ഷന് വരെ ഇതാണ് സ്ഥിതി. വൈപ്പിന്‍, വല്ലാര്‍പാടം, മുളവുകാട്, പറവൂര്‍ നിവാസികൾ മാത്രമല്ല, എറണാകുളത്തെത്തി വടക്കന്‍ ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങളും തിരക്കില്‍ പെടാതെ എളുപ്പത്തില്‍ സഞ്ചരിക്കാൻ ഗോശ്രീപാലം തെരഞ്ഞെടുക്കുന്നതും ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.
ഇതിനിടയിലാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും തിരിച്ചുമുള്ള കണ്ടെയ്നര്‍ ലോറികളുടെ പോക്കുവരവ്. കണ്ടെയ്നര്‍ ലോറികള്‍ പാലത്തില്‍ ബ്രേക്ക് ഡൗണ്‍ ആകുന്നതും ഗതാഗതം സ്തംഭിക്കാൻ കാരണമാകുന്നുണ്ട്. ഇതോടെ ഇരുഭാഗത്തും ഗതാഗതക്കുരുക്കാകും. ഒന്നാം പാലത്തിന്റെ അപ്രോച്ച് റോഡ് പാലവുമായി ചേരുന്നയിടം താഴോട്ട് ഇരുന്നത് ദിവസങ്ങളോളം ഗതാഗതം താറുമാറാക്കിയിരുന്നു.
ബോള്‍ഗാട്ടിയില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളും ഗതാഗതക്കുരുക്കിന് കാരണമാവുന്നതായി നാട്ടുകാർ പറയുന്നു. വാഹനപ്പെരുപ്പം പരിഗണിച്ച് ഗോശ്രീപാലത്തിന് സമാന്തരമായി പാലം നിര്‍മിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.