കൊല്ലം ജില്ലയിൽ രണ്ടുമാസത്തിനിടെ 100 മയക്കുമരുന്ന് കേസുകൾ
text_fieldsകൊല്ലം: എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം രണ്ടുമാസത്തിനിടെ ജില്ലയിൽ നാർകോട്ടിക് ഡ്രഗ്സ് ഉൾപ്പെടെ എൻ.ഡി.പി.എസ് കേസുകളിൽ വർധന. ജില്ലയുടെ വിവിധ ഇടങ്ങളിലായി പലപ്പോഴും കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം ദിനേന വർധിച്ചുവരുകയാണ്. രണ്ടുമാസങ്ങളിലായി കഞ്ചാവ് ഉൾപ്പെടുന്ന 100 എൻ.ഡി.പി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 30 കിലോ കഞ്ചാവും എക്സൈസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു.
കൂടാതെ വിവിധ ഇടങ്ങളിൽനിന്ന് കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 12 ഗ്രാമിലധികം എം.ഡി.എം.എയും നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് സർക്കാർ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാനാവുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് ജില്ലയിലേക്ക് കൂടുതലും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ എത്തുന്നത്.
കൗമാരക്കാർ കൂടുതലായി കഞ്ചാവാണ് ഉപയോഗിക്കുന്നതെന്നാണ് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ യുവതലമുറ ലഹരിക്ക് അടിമകളായിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ആറുമാസംകൊണ്ട് 80 ആയിരുന്ന കഞ്ചാവ് കേസുകൾ നൂറിലധികവുമായി മാറിക്കഴിഞ്ഞു.
കിലോക്കണക്കിന് കഞ്ചാവ് ജില്ലയിലെത്തിച്ച് ഇത്തരം സംഘങ്ങൾ വിദ്യാർഥികളെ ഏജന്റാക്കിയും മറ്റും വിറ്റഴിക്കുകയാണ്. ജില്ലയിൽ കൗൺസലിങ്ങിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്. ലഹരി ഉപയോഗവും കൈമാറ്റവും മൂലം 'പ്രശ്നബാധിത'മെന്ന് എക്സൈസ് ലിസ്റ്റ് ചെയ്തിട്ടുള്ള സ്കൂളുകളുടെ എണ്ണത്തിൽ പുതിയ അധ്യയനവർഷം കുറവുണ്ടായതായാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം 82 സ്കൂളുകളാണ് പ്രശ്നബാധിതമായി കണ്ടെത്തിയിരുന്നത്. ഇത്തവണ സ്കൂൾ തുറന്ന് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും എണ്ണം 60ൽ താഴെയായി. അതേസമയം, ഹോട്ട് സ്പോട്ടുകളുടെ (ലഹരി ഇടപാടുകളുള്ള സ്കൂൾപ്രദേശങ്ങൾ) എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഹോട്ട് സ്പോട്ടുകൾ 45 ആയിരുന്നത് ഇത്തവണ ഒരു റേഞ്ചിൽ ഏഴെണ്ണംവെച്ച് ഒമ്പത് റേഞ്ചുകളിലായി 65 ആയി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇതുവരെ സ്കൂളുകളിൽ നിന്നോ സ്കൂൾ പരിസരങ്ങളിൽ നിന്നോ ലഹരി ഉപയോഗമോ മറ്റ് ബന്ധപ്പെട്ട പരാതികളോ ഉണ്ടായിട്ടില്ലെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നു.
ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവ്യാപനം തടയുന്നതിന് സംയുക്ത സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധനകളും സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവും സംഘടിപ്പിക്കുമെന്ന് അധികൃതർ പറയുമ്പോഴും എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കുറവ് വെല്ലുവിളിയാവുന്നുണ്ട്.
റേഞ്ചുകളിൽ ജീവനക്കാരില്ലാത്തതാണ് സമയബന്ധിത റെയ്ഡുകൾക്ക് കാലതാമസമുണ്ടാക്കുന്നത്. ഒരു കിലോ കഞ്ചാവിൽ കൂടുതൽ കൈവശം െവച്ചാലേ കേസെടുക്കാൻ കഴിയൂ. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായിയാണ് കഞ്ചാവ് മാഫിയകൾ കാണുന്നത്.
സ്കൂള്‍-കോളജ് പരിസരങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 1800 425 5644 നമ്പറിലോ അറിയിക്കാം. 14405 എന്ന വിമുക്തി നമ്പറിലൂടെയും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ കൈമാറാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.