പൊലീസുകാരെ ആക്രമിച്ച മുന്‍ സൈനികന് അറസ്റ്റിൽ
text_fieldsബിനു
അഞ്ചല്‍: കണ്ട്രോള് റൂമില്‍ നിന്നു ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച മുൻ സൈനികനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് ഈട്ടിമൂട് അമ്പിളി വിലാസത്തില്‍ ബിനു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് അയൽവാസി തങ്ങളെ ഭീഷണിപ്പെടുത്തുകയും മദ്യപിച്ചു ബഹളം വയ്ക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ബിനുവിന്റെ അയൽവാസിയായ വീട്ടമ്മ പൊലീസിന്റെ 112 ഫോൺ നമ്പരില്‍ വിളിച്ച് പരാതിപ്പെട്ടത്.
അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബിനുവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരാനായി ജീപ്പിലേക്ക് കയറ്റവേ കുപിതനായ ബിനു പൊലീസിന് നേരെ കല്ലെറിയുകയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സില്വാ ജോസഫിന്റെ കൈ പിടിച്ച് തിരിക്കുകയും മറ്റുപൊലീസുകാരെ മര്‍ദിച്ചു നിലത്തിടുകയും ചെയ്തു.
വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ സ്റ്റേഷനിൽ നിന്ന് എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാരെത്തി അക്രമാസക്തനായ ബിനുവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്.സി.പി.ഒ സില്‍വ ജോസഫ്, മുഖത്ത് പരിക്കേറ്റ ഗ്രേഡ് എസ്.ഐ ഉദയകുമാര്‍ എന്നിവര്‍ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.