‘ജൈവ വൈവിധ്യ സർക്യൂട്ട്’ ഒന്നാംഘട്ടത്തിന് 10.19 കോടിയുടെ അനുമതി
text_fieldsകൊല്ലം: ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനായി നടപ്പാക്കാൻ തീരുമാനിച്ച ‘ജൈവ വൈവിധ്യ സർക്യൂട്ട്’ പദ്ധതിക്ക് 10,19,05,104 രൂപയുടെ ഭരണാനുമതി. അഷ്ടമുടി-മൺറോതുരുത്ത്-കൊട്ടാരക്കര മീൻപിടിപ്പാറ- മുട്ടറ മരുതിമല- ജടായുപ്പാറ- തെന്മല-അച്ചൻകോവിൽ മേഖലകൾ ഉൾപ്പെടുത്തിയാണ് 2021-‘22 വർഷത്തെ ബജറ്റിൽ ‘കൊല്ലം ജൈവവൈവിധ്യ വിനോദ സഞ്ചാര സർക്യൂട്ട്’ പ്രഖ്യാപിച്ചത്.
കൊല്ലം, കൊട്ടാക്കര, തെന്മല, അച്ചൻകോവിൽ എന്നീ നാല് ക്ലസ്റ്റുകളായി വിഭജിച്ച പദ്ധതിയിൽ അച്ചൻകോവിൽ ഒഴികെയുള്ള ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകണമെന്ന ആവശ്യം ഏപ്രിലിൽ ചേർന്ന വകുപ്പുതല വർക്കിങ് ഗ്രൂപ് യോഗം പരിഗണിച്ചിരുന്നു. തുടർന്നു തെന്മല ക്ലസ്റ്ററിൽ ഉൾപ്പെടുന്ന കാരവൻ പാർക്കിങ് ഒഴിവാക്കിയാണ് അനുമതി നൽകിയത്. പിന്നീട് പദ്ധതിയുടെ ആർകിടെക്ചറൽ കൺസൽട്ടന്റായി തെരഞ്ഞെടുക്കപ്പെട്ട ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കർണാടക) ലിമിറ്റഡ് ആദ്യഘട്ടത്തിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി. ഇതിൽ കൊല്ലം, കൊട്ടാരക്കര ക്ലസ്റ്ററുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കൊല്ലത്ത് ‘അഷ്ടമുടി ലേക്ക് ഇൻറർപ്രട്ടേഷൻ സെന്റർ’, അനുബന്ധമായി ടിക്കറ്റ് കൗണ്ടർ, ഓഫിസ് ബ്ലോക്ക്, ഫുഡ് കിയോസ്ക്, ശൗചാലയം എന്നിവ ഉണ്ടാകും. കൊല്ലം ആശ്രാമത്തെ വിവിധ വികസന പദ്ധതികൾ, മൺറോതുരുത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, ഫുഡ് കിയോസ്കുകൾ, ശൗചാലയങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുട്ടറ മരുതിമലയിൽ പാർക്കിങ്, നടപ്പാത, വൈദ്യുതീകരണം, ഇരിപ്പിടങ്ങൾ, കാൽനടപ്പാലം തുടങ്ങിയവയാണ് ഒരുക്കുക. കൂടുതൽ ക്ലസ്റ്ററുകളും പദ്ധതികളും ഉൾപ്പെടുത്തി പരിഷ്കരിച്ച ഡി.പി.ആർ വൈകാതെ തയാറാക്കും. നിർവഹണ ഏജൻസിയെ വിനോദ സഞ്ചാരവകുപ്പ് ടെൻഡർ മുഖേന കണ്ടെത്തണം. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ 18 മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.