സൈബര്‍ തട്ടിപ്പ്: 10 ലക്ഷം കവര്‍ന്നയാൾ ജാര്‍ഖണ്ഡില്‍ പിടിയിൽ
text_fieldsഅക്തർ
കരുനാഗപ്പള്ളി: സൈബര്‍ തട്ടിപ്പിലൂടെ കരുനാഗപ്പള്ളി സ്വദേശിനിയുടെ 10 ലക്ഷം രൂപ കവര്‍ന്ന കേസിൽ പ്രതി പിടിയിൽ. ജാര്‍ഖണ്ഡിലെ ജാംതാര ജില്ലയില്‍ കര്‍മ്മ താര് സ്വദേശി അക്തര്‍ അന്‍സാരിയാണ് (27) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ടെലി മാര്‍ക്കറ്റിങ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തര്‍ അന്‍സാരി.
ഗൂഗിളില്‍ തെരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതാണ് മാരാരിതോട്ടം സ്വദേശിനിക്ക് വിനയായത്. തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് വിളി എത്തിയത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്കി ചതിക്കുകയായിരുന്നു.
ബംഗാള്‍, ജാര്‍ഖണ്ഡ് ഒഡീഷ, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ നിന്ന് ഗ്രാമീണരുടെ പേരില്‍ സിമ്മുകള്‍ വാങ്ങി തട്ടിപ്പുകാര്‍ക്ക് 600, 700 രൂപയ്ക്ക് വില്‍ക്കുന്നത് മുതൽ വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ് സംഘം. വ്യാജ ആപ്പുകള്‍ നിർമിച്ചു നല്കുന്നവര്, കോള്‍ സെന്റര്‍ നടത്തി ഇരകളെ വലയില്‍ ആക്കുന്നവര്‍, ഇങ്ങനെ ഇരയാകുന്നവരുടെ യൂസര്‍ നെയിം പാസ്വേർഡ് കൈക്കലാക്കുന്നവര്‍, ആയത് ഉപയോഗിച്ച് പണം മുമ്പ് വാങ്ങിയ അക്കൗണ്ട് വഴി പിന്‍വലിക്കാന്‍ സഹായിക്കുന്നവര്‍ എന്നിങ്ങനെയുള്ള തട്ടിപ്പുകളും 15 പേരടങ്ങിയ സംഘം ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ എല്ലാം തന്നെ ഇത്തരം സൈബര്‍ തട്ടിപ്പ് നടത്തുന്നവരാണെന്ന് കണ്ടെത്തി.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഒരു സിം കാര്‍ഡിന്റെ സ്വിച്ച് ഓഫ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
പ്രതിയുടെ ഗ്രാമത്തിലേക്ക് സംശയാസ്പദമായി പുറത്ത് നിന്ന് ആരു വന്നാലും വിവരങ്ങള്‍ ഉടന്‍ സൈബര്‍ കുറ്റവാളികൾക്ക് എത്തിയിരുന്നു. ആയതിനാല്‍ തന്നെ ഗ്രാമത്തില്‍ കടന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണ സംഘം ദിവസങ്ങളോളം അവിടുത്തെ കാര്യങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷം അതി സാഹസികമായി നടത്തിയ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിർമിച്ച് നല്കിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവനും ബംഗാള്‍ സ്വദേശിയും ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ താമസക്കാരനുമായ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐ.ഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്കുന്ന ബംഗാള്‍ സ്വദേശിയായ ബബ്ലു എന്നിവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നൽകുന്നതാണ് ഇവരുടെ രീതി. പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കുമെന്നതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പുകാര്‍ പണം കൈമാറ്റം ചെയ്യുന്നത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ കണ്ണന്, ഷാജിമോന്‍ ,എസ്.സി.പി.ഒ ഹാഷിം, കൊല്ലം സിറ്റി സൈബര്‍ പി.എസ് എസ്.ഐ നിയാസ്, സി.പി.ഒമാരായ ഫിറോസ്, ഇജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.