പാസ്പോർട്ട് ഓൺലൈൻ അപേക്ഷ; വ്യാജ സൈറ്റ് വഴി തട്ടിപ്പ്
text_fieldsവ്യാജ സൈറ്റുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്നുകാട്ടി ഒൗദ്യോഗിക സൈറ്റിൽ വന്ന മുന്നറിയിപ്പ്
കൊല്ലം: പാസ്പോർട്ട് ഓൺലൈൻ അപേക്ഷയുടെ പേരിൽ വ്യാജ സൈറ്റുകൾ വഴി തട്ടിപ്പ് വർധിക്കുന്നു. പാസ്പോർട്ട് സംബന്ധമായ കാര്യങ്ങളെല്ലാം ഓൺലൈൻ വഴിയാണ് ഇപ്പോൾ നടത്തുന്നത്. പാസ്പോർട്ട് സേവാ കേന്ദ്രത്തിെൻറ വെബ്സൈറ്റ് എപ്പോഴും 'സ്ലോ' ആകുന്നതാണ് തട്ടിപ്പ് സംഘങ്ങൾ വർധിക്കാൻ കാരണം. ദിനംപ്രതി നൂറുകണക്കിനുപേരാണ് വിവിധ ആവശ്യങ്ങൾക്കായി പാസ്പോർട്ട് സേവകേന്ദ്രത്തിെൻറ വെബ്െസെറ്റിൽ രജിസ്റ്റർ ചെയ്യുന്നത്.
www.passportindia.gov.in ആണ് ഔദ്യോഗിക വിലാസം. പലർക്കും ഒദ്യോഗിക വെബ് സൈറ്റ് വിലാസം അറിയാത്തതിനാൽ ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. ഗൂഗിളിൽ തിരയുന്നവർക്ക് ലഭിക്കുന്നത് ഔദ്യോഗിക വെബ്സൈറ്റുമായി സാമ്യമുള്ളവയാണ്. www.indiapassport.org, www.passportindiaportal.in, www.passport-seva.in, www.Applypassport.org എന്നിങ്ങനെയാണ് വ്യാജ വെബ് സൈറ്റുകൾ . പരാതികൾ വർധിച്ചതോടെ ഇത്തരം വെബ് സൈറ്റുകൾ വഴി പാസ്പോർട്ടിന് അപേക്ഷിക്കരുതെന്നും ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രമേ അപേക്ഷിക്കാവൂ എന്നുള്ള മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി.
ഔദ്യോഗിക വെബ്സൈറ്റ് ഉൾപ്പെടുത്തി ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും പ്രവർത്തിക്കുന്ന ആപ് വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം. സൈറ്റിെൻറ പേരിനൊപ്പം .org,.in,.com തുടങ്ങിയ ഡൊമെയ്നിൽ ഉള്ള വെബ് സൈറ്റുകൾ ഉപയോഗിക്കരുതെന്നും കാഴ്ചയിൽ ഇവ ഒരു പോലെയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. സമീപമുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഏറ്റവും അടുത്ത ദിവസം അപ്പോയിൻമെൻറ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന എജൻറുമാരും സജീവമാണ്.
ഉപഭോക്താക്കളുടെ വിവരശേഖരണവും ഓൺലൈൻ വഴി പണം തട്ടലുമാണ് ഇത്തരം തട്ടിപ്പ് സൈറ്റുകളുടെ ലക്ഷ്യം. ലോക്ഡൗൺ കാലയളവിലുൾപ്പെടെ നിരവധിപേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. അപേക്ഷകർ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.