പദ്ധതി നടത്തിപ്പിൽ കെടുകാര്യസ്ഥത; കൊല്ലം നഗരസഭ കേന്ദ്രസഹായം നഷ്ടപ്പെടുത്തിയെന്ന് സി.എ.ജി റിപ്പോർട്ട്
text_fieldsസി.എ.ജി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ
കൊല്ലം: സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ നഗരസഭസഞ്ചയത്തിന് സാധിക്കാതെ വന്നതോടെ കേന്ദ്രസഹായമായി കിട്ടേണ്ടിയിരുന്ന 35.6 കോടി രൂപ കൊല്ലം നഗരസഭക്ക് നഷ്ടമായെന്ന് സി.എ.ജി റിപ്പോർട്ട്.
നഗരസഭയുടെ പദ്ധതി നിർവഹണങ്ങൾ വിലയിരുത്തുന്ന സി.എ.ജി റിപ്പോർട്ടിലാണ് ഇക്കാര്യം സംബന്ധിച്ച് പരാമർശമുള്ളത്. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പദ്ധതികൾക്ക് 15ാം ധനകാര്യ കമീഷൻ ഗ്രാൻറായി അനുവദിച്ച കേന്ദ്രസഹായത്തിലെ തുകയാണ് നഷ്ടമായത്.
2023-24 വരെ ലഭിച്ച കേന്ദ്ര ഗ്രാൻറ് തുകയുടെ 39 ശതമാനം മാത്രമാണ് നഗരസഭ ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഗരസഭയായി മാറിയ 16 പഞ്ചായത്തുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി അടങ്ങുന്ന 11.1 ലക്ഷം ജനസംഖ്യയുള്ള നഗരത്തിന് 2020-21ൽ 31 കോടിയും 2021-22 മുതൽ 2025-26 വരെ 128 കോടി രൂപയുമാണ് ലഭിക്കേണ്ടിയിരുന്നത്. 2021ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതി പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ കൊല്ലം നഗരസഭ ജോയന്റ് പ്ലാനിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ധാരണപത്രപ്രകാരം ഓരോ വർഷവും പദ്ധതിയുടെ നിശ്ചിത ശതമാനം പൂർത്തീകരിക്കണം. അതിന് അനുപാതികമായി മാത്രമേ അടുത്തവർഷം ഫണ്ട് ലഭിക്കൂ. 2021-22ൽ 23 കോടി ഗ്രാൻറ് ലഭിച്ചിട്ടും പദ്ധതി പൂർത്തീകരണം നിശ്ചിത ശതമാനം പൂർത്തീകരിക്കപ്പെട്ടില്ല. അതിനാൽ 2022-23ൽ ലഭിക്കേണ്ട ഗ്രാൻറ് 24 കോടിയിൽ 9.6 കോടി രൂപ കുറച്ച് 2023ൽ 14.4 കോടി രൂപയാണ് ലഭിച്ചത്.
2023-24ൽ നഗരസഭ അഞ്ച് എസ്.ടി.പി പദ്ധതിയിൽ 2024 ജൂണിന് മുമ്പ് 80 ശതമാനം പൂർത്തിയാക്കണമായിരുന്നു. എന്നാൽ ഒരു എസ്.ടി.പി പോലും സ്ഥാപിച്ചില്ല. 2023 ജൂണിൽ 40 ശതമാനം എങ്കിലും പൂർത്തീകരിക്കാത്തതിനാൽ 23-24 വർഷത്തേക്ക് ലഭിക്കേണ്ടിയിരുന്ന 26 കോടി കഴിഞ്ഞവർഷം ആഗസ്റ്റ് വരെയും കിട്ടിയില്ല. പദ്ധതി നിശ്ചിത ശതമാനം പൂർത്തിയാക്കേണ്ട നഗരസഭ ചെയ്തില്ലെന്ന് മാത്രമല്ല മറ്റ് ഗുരുതരവീഴ്ചകളും വരുത്തി. നഗരസഞ്ചയത്തിലെ യൂനിറ്റിന്റെയും എസ്.എൽ.ബി (സർവിസ് ലെവൽ ബെഞ്ച്മാർക്ക്) കണക്കാക്കിയിട്ടില്ല. സമാനമായി, മാലിന്യത്തിന്റെ അളവ് കൊല്ലം കോർപറേഷന്റെ മാത്രമാണ് കണക്കാക്കിയത്. മറ്റ് യൂനിറ്റുകൾക്ക് മാർഗരേഖ അനുശാസിക്കുന്ന സ്കോർ അടിസ്ഥാനമാക്കി മൊത്തം സ്കോർ കണക്കാക്കിയിട്ടില്ല. ഇത് മാർഗരേഖക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.
മറ്റ് യൂനിറ്റുകളുടെ എസ്.എൽ.ബി കണക്കാക്കാതെ ലക്ഷ്യം കൈവരിച്ചതായി വിലയിരുത്താനാവില്ല. കേന്ദ്രം നൽകിയ 6.19 കോടി രൂപ ദുരുപയോഗം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗരേഖ പ്രകാരമല്ല തുക വിനിയോഗിച്ചത്. അമൃത് പോലെയുള്ള കേന്ദ്ര പദ്ധതികളുടെ നഗരസഭ വിഹിതം വകയിരുത്താൻ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിക്കാൻ പാടില്ലെന്ന മാർഗനിർദേശവും പാലിച്ചില്ല.
ഈ പദ്ധതിയിൽ ലഭിച്ച തുക കേന്ദ്ര പദ്ധതിയായ അമൃതിന്റെ വിഹിതം അടക്കാനാണ് നഗരസഭ ഉപയോഗിച്ചത്. നഗരസഞ്ചയ ടൈഡ് ഗ്രാൻറിൽ നിന്ന് 5.19 കോടി അമൃത് മിഷൻ അക്കൗണ്ടിൽ 2023ൽ അടച്ചു. എന്നാൽ, കുടിവെള്ള വിതരണ പദ്ധതി 40 ശതമാനം പൂർത്തീകരിച്ചതായി കാണിച്ചു.
ധാരണപത്രപ്രകാരം കുടിവെള്ളവിതരണപദ്ധതിയിൽ ടാപ്പ് കണക്ഷൻ, പൈപ്പ് ലൈനിന്റെ നീളം വർധിപ്പിക്കൽ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. കൊല്ലം നഗരസഭ പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈൻ വർധിപ്പിലിന് 10.54 കോടി വകയിരുത്തി. കുടിവെള്ളം എത്താത്ത പ്രദേശത്ത് വെള്ളം എത്തിക്കാനായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് ഡെപ്പോസിറ്റ് വർക്ക് നൽകാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്.
ഒരു കോടി രൂപ വാട്ടർ അതോറിറ്റിക്ക് ഡെപ്പോസിറ്റ് വർക്ക് ആയി നൽകിയത് പഴയ എ.സി.ജി.ഐ പൈപ്പ് മാറ്റി പുതിയ പി.വി.സി പൈപ്പ് സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. വാട്ടർ അതോറിറ്റിയുടെ ആസ്തിയായ പൈപ്പ് ലൈൻ പഴയതായാൽ മാറ്റേണ്ടത് അവരുടെ ചുമതലയാണ്. ഈ വിഷയങ്ങളിൽ നഗരസഭ വിശദീകരണം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.