പുതിയ മേൽപാലങ്ങൾ; പ്രതീക്ഷയോടെ നാട്...
text_fieldsചെങ്കോട്ട പാതയില്‍ കുണ്ടറ റെയില്‍വേ സ്റ്റേഷന് സമീപം (മുക്കട എല്‍.സി. 527), കുണ്ടറ റെയില്‍വേ സ്റ്റേഷനും കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ (എല്‍.സി 530) കേരളപുരം, ചന്ദനത്തോപ്പ് (എല്‍.സി 532), പരവൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഒല്ലാല്‍ (എല്‍.സി. 554) എന്നീ സ്ഥലങ്ങളില്‍ റെയില്‍വേ മേൽപാലം അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം ഈ മേഖലയിൽ വികസന പ്രതീക്ഷയും ഗതാഗതക്കുരുക്കിൽനിന്നുള്ള ആശ്വാസവുമാണ് നൽകുന്നത്. മേൽപാലവുമായി ബന്ധപ്പെട്ട നടപടികളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയടക്കം സജീവ ഇടപെടൽ നടത്തുന്നുണ്ട്.
പരവൂർ നിവാസികളുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്
പരവൂർ: ഒല്ലാൽ റെയിൽവേ മേൽപാലത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പരവൂർ നിവാസികൾ. വർഷങ്ങളായി പ്രഖ്യാപനത്തിൽ ഒതുങ്ങി കിടക്കുകയായിരുന്നു മേൽപാല നിർമാണം.
മേൽപാലമില്ലാത്തതിനാൽ മണിക്കൂറോളമാണ് പരവൂർ-പാരിപ്പള്ളി-ചാത്തന്നൂർ റോഡിലെ വാഹനയാത്രികർ കാത്തുനിൽക്കേണ്ടിവരുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു പോകുന്ന ആംബുലൻസുകളുൾപ്പെടെ ഇവിടെ കാത്തുകിടക്കാറുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിൽ കൊണ്ടുപോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് അടച്ചിടുന്നത്. കൊല്ലത്തുനിന്ന് തീരദേശഭാഗങ്ങളായ ഇരവിപുരം, കൂട്ടിക്കട, മയ്യനാട്, മുക്കം, പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മേൽപാലം വന്നാൽ പാരിപ്പള്ളിയിൽ പെട്ടെന്നെത്താം. ചാത്തന്നൂർ -പരവൂർ - പാരിപ്പള്ളി റോഡിലെ ഏക റെയിൽവേ ഗേറ്റാണിത്.
പാരിപ്പള്ളി മീനമ്പലം, ചിറക്കര, ബ്ലോക്ക്മരം, അമ്മാരത്ത്മുക്ക്, പൂതക്കുളം, ഊന്നിൻമൂട്, തോണിപ്പാറ എന്നീ സ്ഥലങ്ങളിൽനിന്ന് വരുന്നവർ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇവർക്ക് കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ വന്നെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. പൊഴിക്കരയിൽ മിനി ഫിഷിങ് ഹാർബർ നിലവിൽ വന്നാൽ ഒല്ലാൽ ഓവർ ബ്രിഡ്ജ് മത്സ്യമേഖലക്കും നേട്ടമാവും.
മേൽപാലത്തിന്റെ അനുമതിക്കായി റെയിൽവേക്ക് കത്തെഴുതിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചിരുന്നു. മേൽപാല നിർമാണാനുമതി ലഭിക്കുന്നതിന് റെയിൽവേയുമായി ചർച്ച നടത്താൻ പൊതുമരാമത്ത് സെക്രട്ടറിയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് മേൽപാലത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
മേൽപാലം നിർമാണത്തിനായി 36.75 കോടി കിഫ്ബി അനുവദിച്ചിരുന്നു. 513.04 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് മേൽപാലം നിർമിക്കുക. കേന്ദ്രസർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന പാരിപ്പള്ളി-പരവൂർ - ചാത്തന്നൂർ റോഡിന്റെ വികസനത്തിന് തടസ്സമായി നിന്നിരുന്നത് ഒല്ലാൽ റെയിൽവേ ഗേറ്റാണ്. റോഡ് വികസനത്തിന് ഒപ്പം ഇവിടെ റെയിൽവേയുടെ മേൽപാലം കൂടി വരുന്നതോടെ പരവൂർ - പാരിപ്പള്ളി റോഡ് ഹൈടെക്കാകും.
കുണ്ടറയിലെ ഗതാഗതക്കുരുക്ക് ഒഴിയുമോ?
കുണ്ടറ: കുണ്ടറ മുക്കട, കേരളപുരം, ചന്ദനത്തോപ്പ് എന്നീ ലെവല്‍ ക്രോസുകളിൽ മേല്‍പാലത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതിൽ ആഹ്ലാദത്തിലാണ് ഈ മേഖലയിലുള്ളവർ. അതേസമയം പദ്ധതി മുൻകാലങ്ങളിലെപ്പോലെ പ്രഖ്യാപനത്തിലൊതുങ്ങുമോ എന്ന ആശങ്ക ഉന്നയിക്കുന്നവരും കുറവല്ല.
കാല്‍നൂറ്റാണ്ടായി റെയില്‍വേ മേല്പാലങ്ങള് കുണ്ടറക്കാരുടെ നടക്കാത്ത ആഗ്രഹങ്ങളാണ്. പി. രാജേന്ദ്രന് എം.പിയായ കാലം മുതല്‍ നടന്ന പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ എല്ലാ മുന്നണികളും മേൽപാലം വാഗ്ധാനമായി അവതരിപ്പിച്ചാണ് വോട്ട് നേടിയത്.
രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ലക്ഷം രൂപ കേന്ദ്ര ബജറ്റില്‍ ടോക്കണ്‍ തുകയായി അനുവദിച്ചെന്ന മുന്‍ എം.പി പി. രാജേന്ദ്രന്റെ പ്രഖ്യാപനം ജനം ഏറെ പ്രതീക്ഷയോടെ കണ്ടു. തുടര്‍ന്നും പി. രാജേന്ദ്രന് എം.പി ആയെങ്കിലും പ്രത്യേകിച്ചൊന്നും നടന്നില്ല. തുടര്‍ന്നുള്ള കാലങ്ങളില്‍ കുണ്ടറയിലെ ഗതാഗത കുരുക്ക് കൂടുകയും ട്രെയിനുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. ദേശീയപാതയോരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ വ്യാപകമായി കൈയേറുകയും ചെയ്തതോടെ മിക്കയിടങ്ങളിലും കാല്‍നടപോലും ദുഃസഹമായി.
പിന്നീട് വന്ന എം.എല്‍.എമാരും എം.പി മാരുമൊക്കെ കുണ്ടറക്കാർക്ക് പ്രതീക്ഷകൾ നൽകിയെങ്കിലും ഒന്നും നടന്നില്ല. ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായി വന്നപ്പോള്‍ പള്ളിമുക്കില്‍ റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മാണം നടക്കുമെന്ന പ്രതീതി ഉണ്ടാക്കി. സ്ഥലമെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ വരെയായി. പ്രദേശവാസികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. ചര്‍ച്ചകള്‍ നടത്തി. രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
നേരത്തെ ഇളമ്പള്ളൂരിലും പള്ളിമുക്കിലും രണ്ട് മേല്പാലങ്ങളെന്ന തരത്തിലായിരുന്നു രാഷ്ട്രീയ-ഉദ്യോഗതലത്തിലെ ആലോചനകള്‍. എന്നാല്‍, ചൊവ്വാഴ്ച പുറത്തുവന്ന അറിയിപ്പനുസരിച്ച് കുണ്ടറ മുക്കട, കേരളപുരം, ചന്ദനത്തോപ്പ് എന്നീ ലെവല്‍ ക്രോസുകളിലും മേല്‍പാലത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെന്നാണ്.
ആറുമുറിക്കടക്കും ചന്ദനത്തോപ്പിനും ഇടയിലുള്ള ദേശീയപാതയുടെ നാല് കിലോമീറ്റര്‍ സ്ഥലത്ത് എട്ട് റെയില്‍ ക്രോസുകളാണുള്ളത്. ഗേറ്റുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ ദേശീയപാതയില്‍ കിലോമീറ്റര്‍ നീളത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥിതിയാണ്.
താലൂക്ക് ആശുപത്രി, ഫയര്സ്റ്റേഷന്, ഇ.സി എച്ച്.എസ് ക്ലിനിക്ക്, ടെക്നോപാര്‍ക്ക്, സിവില്‍ സ്റ്റേഷന്, പൊലീസ് സ്റ്റേഷന് ട്രഷറി, ഹയര്‍സെക്കൻഡറി സ്കൂള്‍ എന്നിവ റെയില്‍വേ ലൈനിന്റെ എതിര്‍വശത്താണ് സ്ഥിതിചെയ്യുന്നത്.
അതുകൊണ്ട് റെയില്‍വേ ഗേറ്റുകള്‍ അടയുമ്പോള്‍ അത്യാസന്ന രോഗികള്‍, ആംബുലന്‍സുകള്‍, അഗ്നിബാധയുണ്ടായാല്‍ പാഞ്ഞെത്തേണ്ട ഫയര്‍ എന്‍ജിനുകള്‍ എന്നിവ മണിക്കൂറോളം മറുവശത്ത് കാത്തുകിടക്കേണ്ട തീരാദുരിതം വര്‍ഷങ്ങളായി കുണ്ടറ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ പുതിയ പ്രഖ്യാപനം വലിയ പ്രതിക്ഷയാണ് കുണ്ടറക്കാര്‍ക്ക് നല്‍കുന്നത്.
പതിറ്റാണ്ടുകളായി മേൽപാലങ്ങള്‍ക്കായി സമരരംഗത്തുള്ള കുണ്ടറ പൗരസമിതി മേൽപാല നിര്‍മാണ ആക്ഷന്‍ കൗണ്‍സില്‍ കുണ്ടറയില്‍ ഒരു മേൽപാലമെങ്കിലും നിർമിക്കുന്നതിന് നടപടി സ്വീകരീക്കണമെന്നും അതിനായി ജനപ്രതിനിധികള്‍ ശക്തമായി ഇടപെടണമെന്നുമാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.