സെക്യൂരിറ്റി ഗാർഡിന്‍റെ സത്യസന്ധതയിൽ യുവതിക്ക് നഷ്ടമായ സ്വർണം തിരികെ ലഭിച്ചു
text_fieldsബിന്ദു മാല സെലീനക്ക് കൈമാറുന്നു
പാരിപ്പള്ളി: മാതാവിന്‍റെ ചികിത്സക്കിടെ നഷ്ടപ്പെട്ട സ്വർണം സെക്യൂരിറ്റി ഗാർഡിന്‍റെ സത്യസന്ധതയിൽ യുവതിക്ക് തിരികെ ലഭിച്ചു. നവായിക്കുളം സെലീന മൻസിലിൽ പരേതനായ നാസറുദ്ദീന്‍റെ ഭാര്യ സെലീനക്കാണ് നഷ്ടമായെന്നു കരുതിയ രണ്ടര പവന്‍റെ മാല സെക്യൂരിറ്റി ഗാർഡ് ബിന്ദുവിന്‍റെ സത്യസന്ധത മൂലം തിരിച്ചു കിട്ടിയത്.
മാതാവിന്‍റെ ചികിത്സക്കായി പാരിപ്പളളി മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗത്തിൽ എത്തിയതായിരുന്നു സെലീന. മാതാവിന് ഇ.സി.ജിയടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. ഇതിനിടെയാണ് മാല നഷ്ടപ്പെട്ടതെന്ന് കരുതുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻ തന്നെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.
ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുന്ന സമയത്താണ് മാല ബിന്ദുവിന്‍റെ ശ്രദ്ധയിൽ പെട്ടത്. സമീപത്തുണ്ടായിരുന്ന രോഗികളോടും ഒപ്പമുള്ളവരോടും വിവരം പറഞ്ഞെങ്കിലും ഉടമയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സെക്യൂരിറ്റി ഓഫീസിൽ ഏൽപിക്കുകയും പിന്നീട് പാരിപ്പള്ളി പൊലീസിനെ അറിയിക്കുകയും ചെയ്തു.
മാല ഏറ്റുവാങ്ങിയ പൊലീസ് സെലീനയെ വിവരമറിച്ചു. ഞായറാഴ്ച സ്റ്റേഷനിലെത്തി ഇവർ ആഭരണം തിരിച്ചറിഞ്ഞു. പോലീസിന്‍റെയും സെക്യൂരിറ്റി ഓഫീസർമാരുടെയും സാന്നിധ്യത്തിൽ ബിന്ദു മാല സെലീനക്ക് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.