പദ്ധതി രൂപരേഖ ഒരുങ്ങുന്നു; കരിമീൻ ക്ലസ്റ്ററായി കൊല്ലം
text_fieldsകൊല്ലം: മത്സ്യസമ്പത്തിന്റെ കാര്യത്തിൽ ജില്ലയുടെ ഖ്യാതിക്ക് അംഗീകാരമായി ‘കരിമീൻ ക്ലസ്റ്റർ’ ആയി തെരഞ്ഞെടുക്കപ്പെട്ട് കൊല്ലം. കേന്ദ്രസർക്കാറിന്റെ പ്രധാൻമന്ത്രി മത്സ്യ സംപദാ യോജന(പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായാണ് കൊല്ലത്തിനെ കരിമീൻ ക്ലസ്റ്ററായി തെരഞ്ഞെടുത്തത്.
ഗുണമേന്മയുള്ള കരിമീനിന് ഏറെ പേരുകേട്ട ജില്ല എന്ന നിലയിലാണ് തെരഞ്ഞെടുപ്പ്. സഹജില്ലയായി കോട്ടയത്തെയും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക കൊല്ലത്തിനാണ്. ‘കരിമീൻ ക്ലസ്റ്റർ’ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ കരിമീൻ വിത്തുൽപാദനം മുതൽ തീൻമേശയിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള വൻ പ്രോജക്ടുകൾ പദ്ധതിയുടെ ഭാഗമായി ജില്ലക്ക് ലഭിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും പ്രയോജനം ലഭിക്കുമെന്നതാണ് പ്രത്യേകത. സംസ്ഥാന ഫിഷറീസ് വകുപ്പിനാണ് ജില്ലയിൽ നിർവഹണചുമതല.
ക്ലസ്റ്ററിന് ആവശ്യമായ പദ്ധതികൾ കണ്ടെത്തി വിശദ പദ്ധതിരൂപരേഖ തയാറാക്കുകയാണ് ജില്ല ഫിഷറീസ് അധികൃതർ. ഇതിന്റെ ഭാഗമായി കരിമീൻ മത്സ്യകൃഷിയും മത്സ്യസമ്പത്തും മാർക്കറ്റും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ പഠിക്കുന്ന ഗ്യാപ് അനാലിസിസ് പൂർത്തിയായി. കരിമീൻ ഉൽപാദനവികസനത്തിനുള്ള വികസന പദ്ധതികൾ സംബന്ധിച്ച് മത്സ്യത്തൊഴിലാളികളെയും കർഷകരെയും കച്ചവടക്കാരെയുമെല്ലാം ഉൾപ്പെടുത്തിയുള്ള പഠനമാണ് നടന്നത്. വിത്തുൽപാദന യൂനിറ്റുകൾ, ഹാച്ചറികൾ, കായലിലും കുളങ്ങളിലും കൂടുകൾ സ്ഥാപിച്ചുള്ള പോണ്ട് കൾച്ചർ, ജലാശയങ്ങളിൽ വലകൾ ഉപയോഗിച്ച് വളപ്പുകൾ ഉണ്ടാക്കിയുള്ള പെൻകൾചർ, കായലിലെ നിലവിലുള്ളള പദ്ധതികൾ, ടൂറിസം സാധ്യതകൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കർഷകർക്കായി തീറ്റനിർമാണ യൂനിറ്റ്, രോഗപ്പടർച്ച പരിശോധിക്കാൻ ലാബ്, മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ, ലൈവ് മത്സ്യമാർക്കറ്റുകൾ, ബ്രാൻഡിങ് എന്നിങ്ങനെ കരിമീൻ ഉൽപാദനത്തിൽ ആദ്യം മുതൽ അവസാനം വരെ നീളുന്ന വിവിധ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, നബാർഡ് ഉൾപ്പെടെ ഏജൻസികളും ജില്ല ഫിഷറീസിന് സർവേയിൽ സഹായം നൽകുന്നുണ്ട്.
പദ്ധതികളുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കലാണ് അടുത്ത ഘട്ടം. ഓരോ സൗകര്യത്തിനും എത്ര തുക ചെലവ് വരും എന്നതുൾപ്പെടുന്ന സാമ്പത്തിക റിപ്പോർട്ട് ഉൾപ്പെടെയാണ് വിശദ ഡി.പി.ആർ തയാറാക്കുന്നത്. അഷ്ടമുടി കായൽ, പരവൂർ കായൽ ഉൾപ്പെടെ ജില്ലയിലെ കായലുകളിൽ കൂടുതൽ കേന്ദ്രീകരിക്കുന്നത് കൂടാതെ മറ്റ് ജലാശയങ്ങളും കരിമീൻ കൃഷി വ്യാപകമാക്കി ഉൾനാടൻ മത്സ്യഉൽപാദനത്തിന് വളർച്ച നൽകാൻ പദ്ധതി സഹായിക്കും. കുമരകം ഉൾപ്പെടെ വരുന്ന വേമ്പനാട്ടുകായലിലെ കരിമീൻ സാന്നിധ്യമാണ് കോട്ടയത്തിനും ക്ലസ്റ്റിൽ ഇടംനൽകിയത്. ഏപ്രിൽ അവസാനത്തോടെ ഡി.പി.ആർ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് സമർപ്പിക്കും. പദ്ധതികൾ അംഗീകരിച്ചുകിട്ടിയാൽ ജില്ലയിൽ കരിമീൻകൃഷി രംഗത്ത് മികവുറ്റ മാറ്റങ്ങളാകും വരുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.