മതിയായ വെള്ളമില്ല; വിനോദസഞ്ചാരികളെ നിരാശരാക്കി പാലരുവി
text_fieldsപാലരുവിയിലെ നീർച്ചാൽ
പുനലൂർ: കിഴക്കൻമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയിലെത്തുന്നവർ ജലപാതത്തിൽ കുളിക്കാനാകാതെ നിരാശരായി മടങ്ങുന്നു. നിലവിലെ അസൗകര്യം കാരണം വെള്ളച്ചാട്ടത്തിന് താഴെയുള്ള നീർച്ചാലിൽ കുളിച്ച് ആശ്വാസം തേടുകയാണവർ.
നീർച്ചാലിൽ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളമില്ല. തമിഴ്നാട്ടിൽ നിന്നടക്കം ധാരാളമാളുകൾ പാലരുവിയുടെ കുളിർ തേടിയെത്തുന്നു.
നൂറടിയിലധികം ഉയരത്തിലെ പാറമുകളിൽനിന്ന് വെള്ളം താഴേക്ക് പതിക്കുന്ന ഭാഗത്ത് ഇറങ്ങാൻ സഹായിച്ചിരുന്ന കൈവരികളും കൽപ്പടവുകളുമെല്ലാം തകർന്നു. കഴിഞ്ഞ മലവെള്ളപ്പാച്ചിലിൽ മുകളിൽനിന്ന് വൻതോതിൽ വെള്ളവും കൂറ്റൻ കല്ലുകളും താഴേക്ക് വീണതാണ് നാശത്തിനിടയാക്കിയത്. വേനലിൽ ആളുകൾ കുളിക്കാനിറങ്ങുന്ന കുളത്തിലും വലിയ കല്ലുകളും മറ്റും അടിഞ്ഞുകൂടിയതോടെ ഇറങ്ങാൻ കഴിയുന്നില്ല. ഇരുമ്പ് പൈപ്പുകൾ കൊണ്ട് നിർമിച്ച കൈവരികളാണിവിടെ.
ഓരോ സീസണ് മുമ്പും ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ സൗകര്യങ്ങൾ ഒരുക്കുമെങ്കിലും അടുത്ത മഴക്കാലത്ത് ഇതെല്ലാം തകരുന്ന അവസ്ഥയാണ്.
മുകളിൽ നിന്നുള്ള വെള്ളം നിയന്ത്രിക്കുന്നതടക്കം കുറ്റാലത്തെപ്പോലെ നവീകരണം ശാസ്ത്രീയമാക്കിയാലേ പാലരുവിയെ വേണ്ടവിധം സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.