പുനലൂരിൽ കടകൾ കത്തി; ലക്ഷങ്ങളുടെ നഷ്ടം
text_fieldsപുനലൂർ പേപ്പർമിൽ റോഡിൽ കടകളിൽ ശനിയാഴ്ച പുലർെച്ചയുണ്ടായ തീപിടിത്തം
പുനലൂർ: പുനലൂരിൽ നാല് കടകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പേപ്പർ മിൽ റോഡിൽ സെന്റ് ഗൊരേറ്റി സ്കൂളിന് മുന്നിൽ ശനിയാഴ്ച പുലർെച്ച രണ്ടോടെയായിരുന്നു തീപിടിത്തം. ഭരണിക്കാവ് സ്വദേശികളായ ലത്തീഫിന്റെ വി.എസ്.എം ഫ്രൂട്ട്സ് കട, സൂര്യലതയുടെ അർച്ചന ഫാൻസി സ്റ്റോർ, സുധീറിന്റെ ലാബിയാസ് മൊബൈൽ ഷോപ്പ്, ആതിരയുടെ ലേഡീസ് ലേഡീസ് ഗാർമെൻറ്സ് എന്നിവയാണ് കത്തിയത്. കുറഞ്ഞത് 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഫ്രൂട്ട്സ് കടയിൽനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പുലർെച്ച അടച്ചിട്ടിരുന്ന കടകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാർ പുനലൂർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ സമീപത്തെ മറ്റു കടകളിലേക്ക് പടരുന്നത് തടഞ്ഞത്.
കടകൾ അടച്ചിട്ടിരുന്നതിനാൽ തീ കെടുത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. നാലുകടകളിലെയും മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കടമുറികളും ഭാഗികമായി തകർന്നു. കടകൾ നടത്തിയിരുന്നവരുടെ ഏക ഉപജീവന മാർഗമാണ് നശിച്ചത്. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, വില്ലേജ് ഓഫിസർ ഷാജിമോൻ എന്നിവരെത്തി നഷ്ടം വിലയിരുത്തി റിപ്പോർട്ട് തയാറാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.