വെറ്റമുക്ക്-താമരക്കുളം റോഡ്; നിർമാണം പാതിവഴിയിൽ
text_fieldsശാസ്താംകോട്ട: വെറ്റമുക്ക്-താമരക്കുളം കിഫ്ബി റോഡ് നിർമാണം കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചതോടെ കലുങ്ക് നിർമാണവും അവതാളത്തിലായി. മൈനാഗപ്പള്ളി-തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഏലാക്ക് നടുവിലുള്ള കലുങ്ക് നിർമാണമാണ് അനിശ്ചിതത്വത്തിലായത്.
ഇവിടെ കലുങ്ക് ഉണ്ടായിരുന്നെങ്കിലും ഉയരം കുറവായിരുന്നു. മഴക്കാലത്ത് കലുങ്ക് കവിഞ്ഞ് വെള്ളം ഒഴുകുമായിരുന്നു. പുതുതായി നിർമിച്ച റോഡിന് ഉയരം കൂടിയതോടെ കലുങ്ക് വീണ്ടും താഴ്ചയിലായി.
നിലവിലുണ്ടായിരുന്ന കലുങ്ക് പുതുക്കി പണിയേണ്ടതിനാൽ കരാറുകാരൻ ഈ ഭാഗം ഒഴിച്ചിട്ടാണ് റോഡ് നിർമാണം നടത്തിയത്. നിലവിൽ റോഡും കലുങ്കിന്റെ ഭാഗവും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുണ്ട്. 10 മീറ്ററിലധികം ഇത്തരത്തിൽ നിർമാണം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ഈ ഭാഗം തകർന്ന നിലയുമാണ്. റോഡിൽ കൂടി അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവായി. ഇരുചക്രവാഹന യാത്രികരാണ് ഏറെയും അപകടത്തിലാവുക.
കരാറുകാരൻ പണി ഉപേക്ഷിച്ച് പോയതിനാൽ സമീപകാലത്തൊന്നും കലുങ്ക് നിർമാണം നടക്കാൻ സാധ്യതയില്ലാത്തത് ആശങ്കക്ക് കാരണമാകുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. അപകടമൊഴിവാക്കാൻ സാധ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.