സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി: മേയർക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപരോധം; കോർപറേഷനിൽ സംഘർഷാന്തരീക്ഷം
text_fieldsകൊല്ലം: തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനവും ബോണസും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ മേയറുടെ ഓഫിസ് ഉപരോധിച്ചു. പ്രശ്നം ചർച്ചചെയ്യുന്നതിന് പകരം തൊഴിലാളികളോട് മേയറും കൗൺസിലർമാരിൽ ചിലരും കയർത്ത് സംസാരിച്ചത് പ്രതിഷേധത്തിനും സംഘർഷാന്തരീക്ഷത്തിനും കാരണമായി.
ഒടുവിൽ പൊലീസെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
ശക്തികുളങ്ങര രണ്ടാം ഡിവിഷനിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളിയായ സന്ധ്യ ബിജുവിന്റെ നേതൃത്വത്തിൽ 11സ്ത്രീകൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആറുമാസമായി ലഭിച്ചില്ലെന്നാരോപിച്ച് മേയറുടെ ഓഫിസിലെത്തി. ഡിവിഷനിൽ 36 തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാനുള്ളത്.
2022-23 സാമ്പത്തികവർഷത്തിൽ 100 പ്രവൃത്തി ദിവസം പൂർത്തീകരിച്ചവർക്ക് ശമ്പളവും ഓണം ബോണസായ 1000 രൂപയും ലഭിച്ചില്ലെന്നാണ് പരാതി. ഉത്രാടദിവസം വൈകീട്ട് ശമ്പളം അക്കൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഓഫിസിലെത്തിയവരെ ചില കൗൺസിലർമാരും കോർപറേഷൻ ജീവനക്കാരിൽ ചിലരും പരിഹസിച്ചതായും അവർ കുറ്റപ്പെടുത്തി.
തൊഴിലാളികളുമായി ആദ്യം സംസാരിക്കാൻ തയാറായ മേയർ തുടർന്ന് ഓഫിസിനുള്ളിലേക്ക് പോയി. പണം എന്ന് നൽകുമെന്ന് വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഓഫിസിന് മുന്നിൽ തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും സമരക്കാരുടെ കണ്ണ് വെട്ടിച്ച് മറ്റൊരു വാതിലിലൂടെ മേയർ പുറത്തുപോയി. ഇതോടെ മേയർ വ്യക്തമായ ഉറപ്പ് നൽകാതെ പിരിഞ്ഞുപോകില്ലെന്ന് സമരക്കാർ നിലപാടെടുത്തു.
ഡിവിഷൻ കൗൺസിലറോട് പലതവണ ശമ്പളകുടിശ്ശികയെക്കുറിച്ച് പറഞ്ഞെങ്കിലും കൗൺസിലിൽ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടാമത്തെ നിലയിലെ മേയറുടെ ഓഫിസിന് മുന്നിലെ സമരം അരമണിക്കൂറിലേറെ നീണ്ടതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും താഴത്തെ നിലയിൽ എത്തിച്ചു.
സമരക്കാർക്ക് പിന്തുണയുമായെത്തിയ മുൻ കൗൺസിലറും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റുമായ ഡി. ഗീതാകൃഷ്ണനെയും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
പൊലീസ് വാഹനത്തിനുള്ളിലും തൊഴിലാളികൾ പ്രതിഷേധ മുദ്രാവാക്യമുയർത്തി. ഈസ്റ്റ് എസ്.ഐ മോശമായി പെരുമാറിയതായി സമരക്കാർ ആരോപിച്ചു. സ്റ്റേഷനിലെത്തിച്ച സ്ത്രീകളിൽ രണ്ടുപേർ കുഴഞ്ഞുവീണു. ഡിവിഷൻ കൗൺസിലറുമായി ആലോചിച്ചശേഷം തുടർനടപടികൾ ആരംഭിക്കുമെന്ന് സമരം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികൾ അറിയിച്ചു. അതേസമയം ഫണ്ട് വരുന്ന മുറക്ക് തൊഴിലാളികൾക്ക് വേതനം നൽകുന്നുണ്ടെന്നാണ് കോർപറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.