കളരിപയറ്റും യോഗയും, ബോഡി ബിൽഡിങും എല്ലാം ഭാഗ്യലക്ഷ്മിയുടെ കൈയിൽ ഭദ്രം
text_fieldsകോട്ടയം: പത്താംവയസ്സിൽ കളരിപ്പയറ്റിലായിരുന്നു തുടക്കം. പിന്നെ യോഗ, കരാട്ടെ, ബോഡി ബിൽഡിങ്. ഒടുവിൽ കളരി, യോഗ ഇൻസ്ട്രക്ടറിൽ എത്തിനിൽക്കുകയാണ് ഭാഗ്യലക്ഷ്മി ബാലകൃഷ്ണനെന്ന ബിരുദ വിദ്യാർഥിനി. യോഗ ദേശീയതല മത്സരത്തിൽ സ്വർണമെഡലും രണ്ടുതവണ വെങ്കലവും നേടിയ ഭാഗ്യലക്ഷ്മി ബോഡി ബിൽഡിങ്ങിൽ രണ്ടുവർഷം മിസ് കേരളയും ജില്ലയിൽ നാലുവർഷം മിസ് കോട്ടയവും ആയിരുന്നു.
കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന മെയ്വഴക്കമാണ് 2023ലെ ഉജ്വലബാല്യം പുരസ്കാരജേതാവായ ഭാഗ്യലക്ഷ്മിയുടെ പ്രത്യേകത. ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഒരു വേനലവധിക്കാലത്താണ് വീട്ടുകാർ സുധീന്ദ്രനാഥ് ഗുരുക്കളുടെ കീഴിൽ കളരിപ്പയറ്റിനു ചേർക്കുന്നത്. കഠിന പ്രയത്നവും സമർപ്പണവും പെട്ടെന്നുതന്നെ അസാമാന്യ മെയ് വഴക്കത്തിലേക്ക് എത്തിച്ചു. കളരിയുടെ ഭാഗമായി യോഗയും അഭ്യസിപ്പിച്ചതോടെ അതിനോടും താൽപര്യമായി. യോഗ മത്സരങ്ങൾക്കും പോയിത്തുടങ്ങി. അജി അമയന്നൂരായിരുന്നു കളരിയിലെ പരിശീലകൻ. ഷാബു മാസ്റ്റർ യോഗയിലും. 2017 ലാണ് യോഗ അഭ്യസനം തുടങ്ങിയത്. സാധാരണ യോഗയേക്കാൾ മെയ്വഴക്കത്തിനും ആസനങ്ങൾക്കും പ്രാധാന്യം നൽകുന്ന സ്പോർട്സ് യോഗയിലാണ് ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധ.
നാലുവർഷമായി യോഗ ദേശീയചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നു. ഒരു തവണ നാലാംസ്ഥാനം കൊണ്ടും രണ്ടുതവണ വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന മത്സരത്തിൽ സ്വർണമെഡൽ സ്വന്തമാക്കി. ബോഡി ബിൽഡിങ്ങിൽ വുമൺ ഫിറ്റ്നെസ് ഫിസിക് ഓപ്പൺ കാറ്റഗറിയിലാണ് മത്സരിച്ചത്. ജില്ല കളരിപ്പയറ്റ് മത്സരത്തിൽ മെയ്പയറ്റിൽ മൂന്നു നാലുവർഷമായി തുടർച്ചയായി ചാമ്പ്യനാണ്. മൂന്നുവർഷമായി കരാട്ടെയും അഭ്യസിക്കുന്നു. ആറുമാസം മുമ്പാണ് ഭാഗ്യലക്ഷ്മിയും വലിയച്ഛന്റെ മകൾ ഗായത്രിയും മറ്റക്കര സി.വി.എൻ കളരിയിൽ പരിശീലകരാവുന്നത്. നാട്ടകം ഗവ. കോളജിലെ ബിരുദ വിദ്യാർഥിനിയായ ഗായത്രി കളരിയാണ് പഠിപ്പിക്കുന്നത്. 32 കുട്ടികൾ കളരിയിലുണ്ട്. ബിസിനസുകാരനായ പിതാവ് അയർക്കുന്നം കൂട്ടുങ്കൽ ബാലകൃഷ്ണനും കരാട്ടെ മാസ്റ്ററാണ്. രജിതയാണ് മാതാവ്. ഇരട്ട സഹോദരനായ ഭാഗ്യനാഥും അനിയൻ നരേന്ദ്രനും ബിരുദ വിദ്യാർഥികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.