ഇതിനൊരവസാനമില്ലേ? നെൽകർഷകർക്ക് തിരിച്ചടിയായി ഇത്തവണ പി.ആർ.എസും
text_fieldsകോട്ടയം: അധിക കിഴിവിലും പ്രതികൂല കാലാവസ്ഥയിലും ഉലഞ്ഞ നെൽകർഷകരെ വീണ്ടും ദുരിതത്തിലാക്കി സപ്ലൈകോ. സംഭരിച്ച നെല്ലിന് പി.ആർ.എസ് നൽകാത്തതാണ് പുതിയ പ്രതിസന്ധി. മെതിയന്ത്രങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് നെല്ല് കത്തിച്ചുകളയുന്ന അവസ്ഥവരെ സംജാതമാകുന്നതിനിടെയാണ് ജില്ലയിലെ നിരവധി കർഷകർ പി.ആർ.എസ് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തുള്ളത്.
തിരുവാർപ്പ് പഞ്ചായത്തിലെ കോതാരി, കണ്ണങ്കേരി പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയായി നെല്ല് സംഭരണവും കഴിഞ്ഞു. എന്നാൽ, പത്ത് ദിവസം പിന്നിട്ടിട്ടും പി.ആർ.എസ് നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. സാധാരണ രീതിയിൽ നെല്ല് സംഭരണം പൂർത്തിയായി രണ്ട് ദിവസങ്ങൾക്കുള്ളിൽ പി.ആർ.എസ് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ ദിവസങ്ങൾ കഴിഞ്ഞിട്ടും പി.ആർ.എസ് നൽകുന്നില്ലെന്ന് കർഷകർ പറയുന്നു. പി.ആർ.എസ് ലഭിച്ചാൽ മാത്രമേ കർഷകർക്ക് പണത്തിനായി ബാങ്കിനെ സമീപിക്കാൻ കഴിയൂ. നിരവധി പേർക്ക് പി.ആർ.എസ് നൽകാനുള്ളതിനാൽ കാലതാമസമെടുക്കുമെന്നാണ് അധികൃതരുടെ വാദം.
120 ദിവസമാണ് നെൽ വിളവെടുപ്പ് കാലം. ഇത്തവണ 130 ദിവസം പിന്നിട്ട ശേഷമാണ് നെല്ല് കൊയ്തെടുക്കാൻ സാധിച്ചത്. ഇതിനു പുറമെ, പ്രതികൂല കാലാവസ്ഥയും കൊയ്ത്തുയന്ത്രങ്ങൾ ലഭിക്കാൻ വൈകിയതും ദുരിതം ഇരട്ടിയാക്കി. നെല്ല് കൊഴിഞ്ഞു പോകുന്നതിനും തൂക്കം കുറവിനും ഇടയാക്കി. പാടശേഖരങ്ങളിൽ മഴയെത്തുടർന്ന് വെള്ളം നിറഞ്ഞതും കൊയ്ത്തുയന്ത്രങ്ങൾക്ക് ഇറങ്ങാൻ സാധിക്കാതെ വന്നു. ചിലയിടങ്ങളിൽ കൊയ്ത്ത് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി. ഒരേക്കർ കൊയ്തെടുക്കാൻ ഒന്നേകാൽ മണിക്കൂറിന് പകരം രണ്ടരമണിക്കൂറോളമെടുത്താണ് കൊയ്തെടുത്തത്. ഇത് അധികകൂലി വർധനക്കും ഇടയാക്കി. മുൻവർഷങ്ങളിൽ ഒരേക്കറിൽനിന്ന് 28, 30 ക്വിന്റൽ നെല്ല് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ 15 ക്വിന്റൽ താഴെയാണ് വിളവ് ലഭിച്ചത്.
ഇതിനൊപ്പമായിരുന്നു കിഴിവിന്റെ പേരിലുള്ള മില്ലുകളുടെ കൊള്ള. കഴിഞ്ഞ ദിവസങ്ങളിൽ 35 കിലോ വരെയാണ് ചിലയിടങ്ങളിൽ മില്ലുകാർ കിഴിവ് ആവശ്യപ്പെട്ടത്. വേനൽ മഴ തുടരുന്നതിനാൽ മില്ലുകാരുടെ ഭീഷണിക്ക് വഴങ്ങാതെ മറ്റ് മാർഗമില്ലെന്നും കർഷകർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.