വീണ്ടും എത്തുമോ? പക്ഷിപ്പനി ആശങ്കയിൽ കോട്ടയം ജില്ല
text_fieldsകോട്ടയം: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലും ആശങ്ക. കഴിഞ്ഞ വർഷങ്ങളിൽ ആലപ്പുഴയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലയിലെ കായലോരപഞ്ചായത്തുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാനസ്ഥിതി ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് താറാവ് കർഷകർ. ആലപ്പുഴയിലെ രോഗബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ്, ഈസ്റ്റർ കാലത്താണ് താറാവുകൾക്ക് ആവശ്യക്കാർ ഏറെയുള്ളത്. ഇത്തവണ ഈ സീസണുകൾ കഴിഞ്ഞതിന്റെ ആശ്വാസമുണ്ടെങ്കിലും പുതിയ കുഞ്ഞുങ്ങളെ ബാധിക്കുമെന്ന ഭീതിയിലാണ് കർഷകരേറെയും. തുടർച്ചയായ വർഷങ്ങളിൽ രോഗം പതിവായതോടെ വലിയതോതിൽ കർഷകർ താറാവ് കൃഷിയിൽനിന്ന് പിൻവാങ്ങിയിരുന്നു. അവശേഷിക്കുന്നവരെയാണ് പുതിയ സാഹചര്യം അങ്കലാപ്പിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷവും ജില്ലയിൽ രോഗബാധ കണ്ടെത്തിയിരുന്നു. ജനുവരിയിൽ ചെമ്പ് പഞ്ചായത്തിലും ഫെബ്രുവരിയിൽ പനച്ചിക്കാട് പഞ്ചായത്തിലുമായിരുന്നു പക്ഷിപ്പനി. ഇരുസ്ഥലത്തുമായി 5000ത്തോളം പക്ഷികളെ കൊന്നൊടുക്കിയിരുന്നു. 2002ലും ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അന്ന് ജില്ലയിലെ അയ്മനം, വെച്ചൂര്‍, കല്ലറ എന്നീ മൂന്ന് പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടമായി ചത്തതിനെ തുടർന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ചിന്റെ ഭോപാലിലുള്ള ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിനുമുമ്പ് ആര്‍പ്പൂക്കര, തലയാഴം എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിരുന്നു.
പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം തുടങ്ങിയവയുടെ വില്പനയും കടത്തലും നിരോധിക്കുകയും ചെയ്തിരുന്നു. എല്ലാ പക്ഷികളെയും ബാധിക്കുന്ന എച്ച്5എന്‍1 എന്ന വൈറസായിരുന്നു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശാടനപ്പക്ഷികള്‍, കടല്പക്ഷികള് എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്. രോഗബാധയേറ്റാല്‍ മൂന്ന് മുതല്‍ അഞ്ചുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാകുകയും ചെയ്യും. പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കുന്നവക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കോഴി, താറാവ് ഉൾപ്പെടെ രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും 100 രൂപ വീതവും രണ്ടു മാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ വീതവുമായിരുന്നു ധനസഹായം. എന്നാൽ, ഇതിന്റെ വിതരണം കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പല കർഷകർക്കും ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ല. ബുധനാഴ്ചയാണ് കുട്ടനാട്ടിലെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.