ദുരിത ട്രാക്കിൽ കോട്ടയം; പണിപൂർത്തീകരിച്ച ഫസ്റ്റ് -എ പ്ലാറ്റ്ഫോം വെറുതെകിടക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം; വികസനം വാഗ്ദാനങ്ങളിൽ മാത്രം
text_fieldsകോട്ടയം: സ്റ്റേഷൻ നവീകരിക്കുമ്പോൾ മാറ്റം ഉണ്ടാകുമെന്നും പുതിയ സർവിസുകൾ പരിഗണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റ് തുടങ്ങി. എറണാകുളം ജങ്ഷനിൽ അവസാനിക്കുന്ന പ്രൈമറി മെയിന്റനസ് ഇല്ലാത്ത ട്രെയിനുകൾ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിൽ നിലവിൽ തടസ്സമൊന്നുമില്ലെന്ന് പറയുമ്പോഴും ഒന്ന് -എ അടക്കം ആറ് പ്ലാറ്റ്ഫോമുണ്ടായിട്ട് പോലും റിസർവേഷൻ സൗകര്യമുള്ള ഒരു എക്സ്പ്രസ് സർവിസ് പോലും കോട്ടയത്തിന് ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല.
കോവിഡിന് ശേഷം എറണാകുളത്തുനിന്ന് 2.40ന് പുറപ്പെട്ടിരുന്ന കൊല്ലം മെമുവിന്റെ സമയം മാറ്റിയതാണ് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തിയത്. വൈകീട്ട് 3.30നുള്ള പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ 5.40നുള്ള മെമു മാത്രമാണ് കൊല്ലം ഭാഗത്തേക്ക് ജില്ലയിൽ ജോലിചെയ്ത് മടങ്ങുന്ന യാത്രക്കാർക്ക് ആശ്രയം. പോളിടെക്നിക്, ബ്രില്യന്റ് കോളജ്, ഗവ. കോളജുകൾ അടക്കം കോട്ടയത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠന ആവശ്യങ്ങൾക്ക് എത്തുന്നവർ രണ്ടുമണിക്കൂറിലേറെ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 5.40ന് പുറപ്പെടുന്ന എട്ട് കോച്ചുകൾ മാത്രമുള്ള കൊല്ലം മെമുവാകട്ടെ അഞ്ചുമണിയോടെ നിറഞ്ഞുകവിയും.
വിവേക് സൂപ്പർ ഫാസ്റ്റിന്റെ ഷെഡ്യൂൾ വൈകീട്ട് കോട്ടയത്തുനിന്ന് പുറപ്പെടുന്ന മെമുവിന് മുമ്പാണെങ്കിലും പതിവായി വൈകിയാണ് ഓടുന്നത്. ചെങ്ങന്നൂർ, കായംകുളം സ്റ്റേഷനിൽ മാത്രമാണ് വിവേക് സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുള്ളത്. ഇതിനാൽ മെമുവിലെ തിരക്കിന് പരിഹാരമാകുന്നില്ല. ജൂൺ മുതൽ മൺസൂൺ സമയമാറ്റം പ്രാബല്യത്തിൽ വരികയും ഗംഗാനഗർ, ഗരീബ്, ലോക്മാന്യ തിലക്-കൊച്ചുവേളി പോലുള്ള ട്രെയിനുകൾക്ക് മൂന്നുമണിക്കൂറിലേറെ സമയവ്യത്യാസവും വരും. ഇതോടെ മെമുവിലെ തിരക്ക് പാരമ്യത്തിലെത്തും.
എറണാകുളത്തുനിന്ന് ഉച്ചക്ക് 1.55നുള്ള പരശുറാമിനും വൈകീട്ട് 5.20നുള്ള വേണാടിനും ഇടയിൽ കൊല്ലത്തേക്ക് ഒരു മെമു വേണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി, എം.കെ. പ്രേമചന്ദ്രൻ എം.പി എന്നിവരെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സമീപിച്ചിരുന്നു. മെമുവിന്റെ റേക്ക് ലഭ്യമല്ലെന്ന കാരണത്താൽ യാത്രക്കാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ, ഉച്ചക്ക് 1.30ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചർ കായംകുളത്തേക്കോ, കൊല്ലത്തേക്കോ ദീർഘിപ്പിച്ചാൽ വൈകീട്ടത്തെ തിരക്കുകൾക്ക് അറുതിയാകുമെന്ന് യാത്രക്കാർ പറയുന്നു.
രാവിലെ പാലരുവി, സ്പെഷൽ മെമു, വേണാട്, പരശുറാം, ശബരി, ട്രെയിനുകളിൽ കോട്ടയമെത്തുന്നവർക്ക് വൈകുന്നേരങ്ങളിൽ മടങ്ങാൻ ആവശ്യത്തിന് സർവിസുകളില്ല. എം.ജി യൂനിവേഴ്സിറ്റി, മെഡിക്കൽ കോളജ്, ഐ.ടി.ഐപോലുള്ള സ്ഥാപനങ്ങളിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ രാവിലെ ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് മടങ്ങാൻ 6.20നുള്ള വേണാട് എത്തുന്നതുവരെ കാത്തിരിക്കണം. പലരും കോട്ടയത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം മെമു പിടിക്കാൻ നാഗമ്പടത്ത് ബസ് ഇറങ്ങിയോടുന്ന കാഴ്ചയും കാണാം. രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എം.ജി യൂണിവേഴ്സിറ്റിയുടെ രണ്ട് ബസുകൾ ജീവനക്കാരെ കാത്തുകിടക്കും. എന്നാൽ, ഈ ബസുകൾ വൈകീട്ട് കോട്ടയത്തേക്ക് ആളെ ഇറക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ദീർഘിപ്പിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകുവെന്ന് യാത്രക്കാർ പറയുന്നു.
കോവിഡിന് മുമ്പ് ആറിന് കോട്ടയത്ത് എത്തിയിരുന്ന കായംകുളം-എറണാകുളം പാസഞ്ചർ റദ്ദാക്കിയത് വൈകീട്ട് എറണാകുളത്തേക്കുള്ള യാത്രക്കാരെയും വലച്ചു. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് 5.20നുള്ള പാസഞ്ചർ പോയാൽ രാത്രി 9.45ന് ശേഷമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, സ്റ്റേഷനുകളിലേക്ക് അടുത്ത സർവിസ്. എറണാകുളം ഭാഗത്തേക്ക് മെമു സർവിസുകൾക്ക് മാത്രമായി പണിപൂർത്തീകരിച്ച ഫസ്റ്റ് -എ പ്ലാറ്റ്ഫോം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി.
പാലക്കാട്-എറണാകുളം മെമു കോട്ടയത്തേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും വെള്ളത്തിൽ വരച്ചവര പോലെയായി. യാത്രക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് വീണ്ടും ജനപ്രതിനിധികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. രാജ്യസഭ, ലോക്സഭ എം.പിമാരെയും കേന്ദ്ര-സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയും കൊണ്ട് സമ്പന്നമായ ജില്ലയിൽനിന്ന് നിരവധി പ്രൊപ്പോസൽ നൽകിയിട്ടും പുതിയ ട്രെയിനുകൾ ഒന്നും നേടാൻ കഴിയാതെ അവഗണനയുടെ ട്രാക്കിലാണ് കോട്ടയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.