ഈരാറ്റുപേട്ട സംഭവം: മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണം -പി.കെ. ഫിറോസ്
text_fieldsകോട്ടയം: ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ആ പരാമർശം പിൻവലിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രസ്താവനയാണ് പിണറായി വിജയൻ നടത്തിയത്. ആദ്യം ചില തെറ്റിദ്ധാരണകളുണ്ടായ സംഭവത്തിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം പരിഹരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പരിഹരിച്ച വിഷയത്തെ വ്രണപ്പെടുത്തി അതിലൂടെ വോട്ട് നേടാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർഥ് എന്ന വെറ്ററിനറി വിദ്യാർഥിയെ മർദിച്ച് കൊന്നതിനെക്കുറിച്ച് ഒരു വാക്ക് പറയാനോ വിദ്യാർഥിയുടെ മാതാപിതാക്കളെ സന്ദർശിക്കാനോപോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഈരാറ്റുപേട്ട വിഷയത്തിൽ നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
കുട്ടികൾക്കെതിരെ എങ്ങനെ വധശ്രമക്കുറ്റം ചുമത്തി, ആരുടെ സമ്മർദമാണ് അവിടെ നടപ്പാക്കിയത് എന്നതിനെല്ലാം ഉത്തരം കിട്ടേണ്ടതുണ്ടെന്ന് ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എ. മാഹിൻ, ജില്ല പ്രസിഡന്റ് അഡ്വ. വി.പി. നാസർ, ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, മറ്റ് നേതാക്കളായ ഡി.ബി. യഹിയ, ഷിഹാബ് കാട്ടാമല, സനീർ ചോക്കാട്ടിൽ, മാഹീൻ കടുവാമൊഴി, അൽഫാഖ് ഖാൻ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.