ആംബുലൻസിൽ കുടുങ്ങിയ വയോധികക്ക് പൊലീസ് തുണയായി
text_fieldsഈരാറ്റുപേട്ട: ആംബുലൻസിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പൂഞ്ഞാറിലെ വയോധികക്ക് രക്ഷകരായി ഈരാറ്റുപേട്ട പൊലീസും നാട്ടുകാരും. പൂഞ്ഞാർ കുടക്കച്ചിറയിൽ റോസാമ്മയെ (70) സുരക്ഷിതമായി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
ശ്വാസതടസ്സത്തെ തുടർന്ന് പൂഞ്ഞാറിൽനിന്ന് പാലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും വഴി അമ്പാറയിൽ വെള്ളം കയറിയതിനെ തുടർന്ന് മുന്നോട്ടുപോകാൻ കഴിയാതെ വന്നു. വാഹനം അധികസമയം നിർത്തിയിട്ടതിനെ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ തീർന്നു.
എന്നാൽ, തിരികെ ഈരാറ്റുപേട്ടക്ക് വരാമെന്ന് കരുതിയപ്പോൾ പനക്കപ്പാലവും വെള്ളത്തിൽ മുങ്ങി. തുടർന്ന് ഈരാറ്റുപേട്ട പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പി.എം.സി ഹോസ്പിറ്റലിലെത്തി അവിടെനിന്ന് പൊലീസ് വാഹനത്തിൽ തന്നെ ഓക്സിജൻ സിലണ്ടർ എത്തിച്ച് നൽകി. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം വെൽഫെയറും നന്മക്കൂട്ടം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തോളിലേറ്റി പനക്കപാലത്തേക്ക് എത്തിച്ചു. പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ അനുരാജ് എം.എച്ച്, സി.പി.ഒമാരായ അഭിലാഷ്, അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.