ഞെരിച്ചുടക്കല്ലേ... പിഞ്ചുജീവനെ
text_fieldsകോട്ടയം: എറണാകുളത്തെ നവജാത ശിശുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ജില്ലയും. കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും സമാനമായി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. കുരുന്നുകളെ താലോലിക്കാൻ തുടിക്കുന്ന ഹൃദയവുമായി കഴിയുന്നവർ നിരവധിയുണ്ട്. വർഷങ്ങളായി കുട്ടികളില്ലാതെ നിയമപരമായി ദത്തെടുക്കാൻ അനേകം ദമ്പതികളാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. പൊലീസ് ക്ലിയറൻസ്, മെഡിക്കൽ റിപ്പോർട്ട്, അപേക്ഷരുടെ പ്രായം തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കിയാണ് ദത്തെടുക്കൽ.
ജില്ലയിലാണ് ഏറ്റവും കൂടുതൽ ശിശുസംരക്ഷണ സ്ഥാപനങ്ങളുള്ളത്. അവർക്കായി സംരക്ഷണമൊരുക്കുന്നതിൽ മുൻപന്തിയിലാണ് ജില്ല ശിശുക്ഷേമ സമിതി. ജില്ലയിൽ 42ഓളം സ്ഥാപനങ്ങളാണ് ജില്ല ശിശുക്ഷേമ സമിതിയുടെ കീഴിൽ കുരുന്നുകൾക്കായി തണലൊരുക്കി പ്രവർത്തിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ അവധിക്കാലത്ത് വീട്ടിൽ നിർത്താനുള്ള സംവിധാനവുമുണ്ട്. ഇത്തരത്തിൽ രണ്ട് മാസമോ മറ്റോ വീട്ടിൽ പരിചരിക്കാനും സാധിക്കും. കുട്ടിയുടെ സമ്മതത്തോടെയാകും പരിചരണത്തിന് കൈമാറുക.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ‘സ്ഥാപന ഇതര സംരക്ഷണം’ എന്ന ആശയം മുൻ നിർത്തിയാണ് ശിശുക്ഷേമ സമിതി നേതൃത്വത്തിൽ 42ഓളം സ്ഥാപനങ്ങളിൽ കുട്ടികളെ സംരക്ഷിച്ചുപോരുന്നത്. പോക്സോ അതിജീവിതർ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഉൾപ്പെടെയുള്ളവർ ശിശുക്ഷേമ സമിതിയുടെ കരുതലിൽ വിവിധ ഷെൽട്ടറുകളിലായി കഴിയുന്നുണ്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളിൽനിന്നുള്ള കുട്ടികളും ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.
കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ്, ഡീഅഡിക്ഷൻ തുടങ്ങിയവ കാവൽ പോലുള്ള പദ്ധതികളിലൂടെ സാധ്യമാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന ഇതരസംസ്ഥാന കുട്ടികളെ ഏറ്റെടുക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി അവർക്ക് പരിചരണം ഉറപ്പാക്കുകയും സ്വദേശത്തേക്ക് അയക്കുകയും ചെയ്യുന്ന പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാലാ കൊഴുവനാലിൽ ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്താൻ മാർഗമില്ലാത്തതിന്റെ പേരിൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന്റെ പ്രശ്നത്തിൽ ജില്ല ശിശുക്ഷേമ സമിതി ഇടപെടുകയും ചികിത്സക്കുള്ള നടപടിയും സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ 450ഓളം കുട്ടികൾക്കാണ് ജില്ലയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അഭയമൊരുക്കുന്നത്.
കരുതൽ ഒരുക്കിയത് 24 കുഞ്ഞുങ്ങൾക്ക്; ഇപ്പോൾ നിശ്ചലം
കോട്ടയം: പെറ്റവരാൽ കൈയൊഴിയപ്പെടുന്ന കുരുന്നുകളെ നെഞ്ചിലേറ്റി ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിൽ. 2009ൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ 24 കുരുന്നുകളെയാണ് അമ്മത്തൊട്ടിലിലെ മടിയിൽനിന്ന് ജില്ലയിലെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങിയത്. രണ്ടുമാസം മുമ്പാണ് അവസാനമായി കുരുന്നിനെ അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചത്. എന്നാൽ, സെൻസർ തകരാറിനെ തുടർന്ന് നിലവിൽ പ്രവർത്തനരഹിതമാണ് അമ്മത്തൊട്ടിൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. അമ്മത്തൊട്ടിലിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയാണ് ആവശ്യം. തുക തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നവീകരണം വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.