ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsകോട്ടയം: ജില്ലയിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് മൂന്ന് സ്പെഷൽ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന കർശനമാക്കി.
13 വരെയാണ് സ്ക്വാഡുകൾ പ്രവർത്തിക്കുക. മാർക്കറ്റുകൾ, ഭക്ഷണശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി വസ്തുക്കൾ നിർമിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, കാറ്ററിങ് യൂണിറ്റുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്യും.
എണ്ണകൾ, നെയ്യ്, പാൽ -പാലുൽപന്നങ്ങൾ, പായസ മിശ്രിതം ധാന്യങ്ങൾ, പഴവർഗങ്ങൾ, വിവിധതരം ചിപ്സ്, പച്ചക്കറികൾ, ശർക്കര തുടങ്ങിയവക്ക് പ്രാധാന്യം നൽകി വിവിധ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും.
ഭക്ഷ്യസുരക്ഷ ലൈസൻസ് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശനനടപടികൾ സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടോ ലൈസൻസ്/രജിസ്ട്രേഷൻ/ടോൾ ഫ്രീ നമ്പർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും പാഴ്സലിൽ ലേബൽ പതിപ്പിക്കുന്നുണ്ടോ എന്നും ഭക്ഷ്യസുരക്ഷ ഓഫിസർമാർ പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ സി.ആർ.രൺദീപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.