പഴവിപണിയിൽ വിലക്കുതിപ്പ്; ചൂട് കനത്തതും വിലക്കയറ്റത്തിന് കാരണമായി
text_fieldsകോട്ടയം: റമദാൻ മാസത്തിൽ പഴവിപണിയിൽ വിലക്കയറ്റം. മിക്ക പഴങ്ങൾക്കും വിലകൂടി. ചൂട് കനത്തതും വിലക്കയറ്റത്തിന് കാരണമായി. ചെറുനാരങ്ങവില റോക്കറ്റുപോലെ കുതിക്കുകയാണ്. നോമ്പുതുടങ്ങുന്നതിനുമുമ്പ് കിലോക്ക് 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങവില ഇപ്പോൾ 200 ലെത്തി. നോമ്പുസമയത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഇനമാണ് ചെറുനാരങ്ങ. കടകളിൽ ശീതളപാനീയങ്ങൾക്കും ആളുകൂടിയതും ചെറുനാരങ്ങയുടെ ഡിമാൻഡ് വർധിപ്പിച്ചു.
റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം വിദേശത്തുനിന്ന് കണ്ടെയ്നറുകൾ വരാൻ താമസമുണ്ടെങ്കിലും വിപണിയിൽ ക്ഷാമമില്ല. ആപ്പിളിന് ഇനമനുസരിച്ച് 200 മുതൽ 280 വരെ വിലയുണ്ട്. ഏത്തപ്പഴവും ഞാലിപ്പൂവനും 70-78 വരെയാണ് വില. രാജസ്ഥാനിൽനിന്നുള്ള പുളിയുള്ള ഓറഞ്ചിന് 80-90 ആണെങ്കിൽ സിട്രസിന് 140 രൂപയുണ്ട്. മുന്തിരി 70-90, പച്ചമുന്തിരി കുരുവില്ലാത്തത് 150-160, പപ്പായ-40, പിങ്ക് ലേഡി-50, ഷമാം-60, മുസംബി-80- 90, ചിക്കു-60-80, കിവി (ഒരു കഷണം)-60 രൂപ, തായ്ലൻഡിൽനിന്നുള്ള പേരക്ക- 120, ലിച്ചി- 200 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില.
എ ഗ്രേഡ് പൈനാപ്പിളിന് 200ന് മുകളിൽ വിലയുണ്ട്. വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള തണ്ണിമത്തന് വില കുറവാണ്. 20-25 രൂപയാണ് തണ്ണിമത്തൻ വില. ചെറുനാരങ്ങക്ക് വില കൂടിയതിനാൽ ഭൂരിഭാഗം പേരും തണ്ണിമത്തൻ ജ്യൂസിലേക്ക് മാറിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കടുത്ത ചൂടിൽ ഉണക്ക് ബാധിച്ചതിനാൽ പച്ചക്കറികൾക്ക് നേരിയ വിലക്കൂടുതലുണ്ടെങ്കിലും സവാളക്ക് വിലക്കുറവാണെന്നത് നോമ്പുകാലത്തെ അടുക്കളക്ക് ആശ്വാസം നൽകും. 18 രൂപ മുതലാണ് സവാളയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.