കോട്ടയം മെഡിക്കൽ കോളജിൽ സർജിക്കൽ ബ്ലോക്ക് നിർമാണം അവസാന ഘട്ടത്തിൽ
text_fieldsമെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയാകുന്ന
സർജറി ബ്ലോക്ക്
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ നിർമിക്കുന്ന സർജിക്കൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് നിർമാണം ആരംഭിച്ചത്. ഈ വർഷം നിർമാണം നടന്നുകൊണ്ടിരിക്കേ രണ്ടാം നിലയിൽ തീപിടിത്തം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീണ്ടും നിർമാണം ആരംഭിച്ചത്. ആധുനിക ഓപറേഷൻ തിയറ്ററുകളും പോസ്റ്റ് ഓപറേറ്റിവ് വാർഡുകളും അടങ്ങുന്ന ഈ ബ്ലോക്കിന്റെ ആദ്യനിലയിൽ ആധുനിക റേഡിയോളജി പരിശോധന സംവിധാനങ്ങൾ ഉണ്ടാകും.
സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിൽ ആദ്യമായി മൂന്ന് ടെസ്ല (മൂന്നിരട്ടി കാന്തിക ശക്തിയുള്ള ) എം.ആർ.ഐ സ്കാനറാണ് സ്ഥാപിക്കുക. കുട്ടികളിലെയും മുതിർന്നവരിലെയും ഹൃദയത്തിന്റെ ഉൾപ്പെടെ പ്രവർത്തനവൈകല്യങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഉപകരണം.
ഇത് കൂടാതെ ന്യൂറോവിഭാഗത്തിന് തലച്ചോറിന്റെ പ്രവർത്തനം മനസ്സിലാക്കാൻ സാധിക്കുന്ന ഫങ്ഷനൽ എം.ആർ.ഐ, മരുന്ന് കുത്തിവെക്കാതെ രക്തക്കുഴലുകളുടെ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആൻജിയോഗ്രാം എന്നിവയെല്ലാം പുതിയ എം.ആർ.ഐയുടെ പ്രത്യേകതകളാണ്. മൂന്നുവർഷമായി ഉപയോഗിക്കുന്നത് അത്യാഹിത വിഭാഗത്തിന് സമീപമുള്ള 1.5 ടെസ്ല എം.ആർ.ഐ മെഷീനാണ്.
25 ശതമാനം പേർക്ക് മാത്രമാണ് ഇതുപയോഗിച്ച് സേവനം നൽകാൻ കഴിയുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യത്തെ 256 സ്ലൈസ് സി.ടി സ്കാനറും സ്ഥാപിക്കും. ആധുനിക ഫുള്ളി ഓട്ടോമേറ്റഡ് ഡിജിറ്റൽ എക്സ്റേ സംവിധാനം, ഡിജിറ്റൽ മാമോഗ്രഫി, ഡോപുലർ യു.എസ്.ജി സ്കാനുകൾ എന്നിങ്ങനെ സർവസജ്ജമായ വിഭാഗമാണ് പുതിയ ബ്ലോക്കിലേത്.
മെഷീനുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് ചുമതയുള്ള കെ.എം.എസ്.സി.എൽ മേധാവി തിരികെ എത്തുന്നതോടെ മെഷീനുകൾ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങും.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വാസവന്റെയും ആരോഗ്യമന്ത്രി വീണ ജോർജിന്റെയും പ്രത്യേക താൽപര്യപ്രകാരമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നത്.
പുതിയ സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിന്റെ കെട്ടിട നിർമാണവും ഇതിനു സമീപം തന്നെ പുരോഗമിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.