ഒരക്ഷരം മാറിയത് പണിയായി; അജൈവ മാലിന്യക്കൂടയിൽ ജൈവമാലിന്യം
text_fieldsകറുകച്ചാൽ: മാലിന്യക്കൂടയില്ലെന്ന പരാതി പരിഹരിക്കാൻ കറുകച്ചാൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ ഒരു കൂട സ്ഥാപിച്ചു. ജൈവ മാലിന്യമെന്ന സ്റ്റിക്കറും പതിച്ചതോടെ മത്സ്യ-മാംസ അവശിഷ്ടങ്ങൾ നാട്ടുകാർ തള്ളി തുടങ്ങി. അജൈവ മാലിന്യമെന്ന് എഴുതേണ്ടിടത്ത് ജൈവ മാലിന്യം എന്ന് എഴുതിയതാണ് പ്രശ്നമായത്. വ്യാഴാഴ്ച രാവിലെ അന്വേഷണ ഓഫിസിന് സമീപത്തെ മാലിന്യക്കൂടയിൽനിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് വ്യാപാരികളും യാത്രക്കാരും മാലിന്യ കൂട തുറന്നുനോക്കിയത്.
പ്ലാസ്റ്റിക് സഞ്ചികളിൽ കെട്ടിയ മീനിന്റെ അവശിഷ്ടങ്ങളും മാംസ അവശിഷ്ടങ്ങളും തള്ളിയനിലയിൽ കണ്ടെത്തുകയായിരുന്നു. ബസ് സ്റ്റാൻഡിൽ ബോട്ടിൽ ബൂത്തോ, മാലിന്യക്കൂടയോ സ്ഥാപിക്കണമെന്ന വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്നാണ് രണ്ടാഴ്ച മുമ്പ് പഞ്ചായത്ത് അന്വേഷണ ഓഫിസിന് മുന്നിൽ വെച്ചത്. മാലിന്യമുക്തം നവകേരളം എന്ന് എഴുതിയ സ്റ്റിക്കറിന് താഴെ ജൈവ മാലിന്യം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് തെറ്റിദ്ധരിച്ചാകാം ആളുകൾ കൂടയിൽ ജൈവ മാലിന്യം തള്ളിയത്. കൂടയിലെ എഴുത്ത് തിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.