കോടിമതയോട് എന്തിനീ വിമുഖത?
text_fieldsനഗരത്തിലെ 20 കിലോ മീറ്റർ ചുറ്റളവിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന കോടിമത മാർക്കറ്റിനെ കൈയൊഴിഞ്ഞ മട്ടിലാണ് അധികൃതർ. ഒരുപാട് കാലത്തെ അപേക്ഷകൾക്കൊടുവിൽ പൊട്ടിപ്പൊളിഞ്ഞ മേൽക്കൂര പാകിയതാണ് ആകെ ചെയ്ത ‘വികസനം’. വൃത്തിയുള്ള ശൗചാലയസൗകര്യമോ, കുടിവെള്ളത്തിനുള്ള നടപടിയോ, രാത്രിയായാൽ മാർക്കറ്റിൽ വെളിച്ചമോ ഇല്ല. ഉടൻ പണിതീർക്കാം എന്ന മട്ടിൽ സമീപത്തുള്ള ശുചിമുറിയുടെ ഒരുഭാഗം പൊളിച്ചിട്ടിട്ട് കാലങ്ങളേറെയായി. വെള്ളം നഗരത്തിലെ മാലിന്യങ്ങളുടെ വാഹിനിയായ കൊടൂരാറിൽനിന്നും പമ്പ് ചെയ്തെടുക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പോലും വാടകയിനത്തിൽ കുറവ് വരുത്താത്ത നഗരസഭ കച്ചവടം കുറഞ്ഞിരിക്കുന്ന അവസ്ഥയിലും അഞ്ച് ശതമാനത്തോളം വാടക വർധിപ്പിച്ചതായി വ്യാപാരികൾ പറയുന്നു. എട്ടുവർഷമായി വ്യാപാരികൾ ആവശ്യപ്പെടുന്നതാണ് കോടിമത മാർക്കറ്റിന് മുന്നിലൂടെയുള്ള ബസ് ഗതാഗതം. അങ്ങനെയുണ്ടെങ്കിൽ ആവശ്യക്കാർക്ക് എളുപ്പം ഇവിടെയെത്താം. വ്യാപാരികൾക്ക് മികച്ചരീതിയിൽ കച്ചവടവും നടക്കും. ബസ് റൂട്ട് അനുവദിക്കാൻ മന്ത്രി, എം.എൽ.എ, നഗരസഭ തുടങ്ങിയവർക്ക് കത്ത് നൽകിയെങ്കിലും അവരാരും ഇതിനായി മുൻകൈ എടുക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
കുളമായ കുളവാഴ നിര്‍മാര്‍ജനം
കുളവാഴ നിര്‍മാര്‍ജനത്തിനായി നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. പ്ലാന്റിനായി നിര്‍മിച്ച കെട്ടിടം കാടുകയറി നശിച്ചു. യന്ത്രങ്ങള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കോടിമത പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചത്.
ജൈവമാലിന്യ സംസ്കരണത്തിനൊപ്പം കുളവാഴയില്‍നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കൊടൂരാറ്റില്‍ തിങ്ങിനിറയുന്ന പോള സംസ്കരിക്കുകയും ഈ പള്‍പ്പില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മാര്‍ക്കറ്റിലെ ലൈറ്റുകള്‍ കത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. കൊടൂരാറ്റില്‍ കുളവാഴ ഇല്ലാത്തസമയം നഗരത്തില്‍നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങള്‍ പ്ലാന്റില്‍ നിക്ഷേപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു നീക്കം. പദ്ധതിക്കുവേണ്ടി 52 ലക്ഷം രൂപ ചെലവിട്ട് അഞ്ച്ടണ് സംഭരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റാണ് നിര്‍മിച്ചത്. ഫിര്മക്കായിരുന്നു നിര്‍മാണച്ചുമതല.
2012ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. നിര്‍മാണം ഏറ്റെടുത്ത ഏജന്‍സി ഉദ്ഘാടനത്തിനുശേഷം പ്ലാന്റിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക് കൈമാറി. തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പ്ലാന്റില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പച്ചക്കറി മാര്‍ക്കറ്റിലെ ലൈറ്റുകള്‍ തെളിഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല.
പച്ചക്കറി അവശിഷ്ടങ്ങള്‍ അരിയുന്നതിനുള്ള ചോപ്പര്‍ ആദ്യം കേടായി. തുടര്‍ന്ന് മോട്ടോര്‍ പ്രവര്‍ത്തിക്കാതായി. അതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പുതിയ ചോപ്പര്‍ വാങ്ങാനോ പഴയത് നന്നാക്കി ഉപയോഗിക്കാനോ നഗരസഭ തയാറായിട്ടില്ല.
കാടുകയറിയ മത്സ്യമാര്‍ക്കറ്റ്
നഗരത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന ഉണക്കമീന്‍, പച്ചമീന്‍ മാര്‍ക്കറ്റ് പുതിയ സൗകര്യങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കോടിമതയിൽ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്.
എന്നാൽ, നിര്‍മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തില്‍ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം കാടുമൂടി നാശത്തിന്റെ വക്കിലാണ്. ഫിഷറീസ് വകുപ്പിന്റെ ഒന്നരകോടി രൂപ ചെലവഴിച്ച് 2015ലാണ് കോടിമതയിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്.
2020ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനവും നിർവഹിച്ചിരുന്നു. കെട്ടിടം പണിതെങ്കിലും വൈദ്യുതി, വെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടില്ല. ഇതിന് അനുമതി നല്‍കേണ്ടത് നഗരസഭയാണ്. ഉടമസ്ഥാവകാശ രേഖകളും നഗരസഭ നല്കാന് തയാറാകുന്നില്ല. റോഡിലേക്ക് അഭിമുഖമായി വ്യാപാരികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലല്ല കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
കെട്ടിടത്തിന് മുന്നിലാണ് മലിനജലവും മത്സ്യവ്യാപാരത്തിന് ആവശ്യമായ ബോക്സുകളും തള്ളിയിരിക്കുന്നത്. കെട്ടിടം റോഡിന് അഭിമുഖമാക്കി നിര്‍മിച്ചാൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ആധുനിക രീതിയിലുള്ള മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോൾ ജില്ലയുടെ പ്രധാനകേന്ദ്രത്തിലെ മത്സ്യമാര്‍ക്കറ്റ് നാശോന്മുഖമാവുകയാണ്.
(തുടരും...)
(നാളെ..... വേണം മുരടിപ്പിന് അറുതി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.