ജില്ലയിലെ ആദ്യ പൊലീസ് കാന്റീൻ; പൂട്ടുവീണിട്ട് മൂന്നുവർഷം
text_fieldsഅടച്ചുപൂട്ടിയ പൊലീസ് കാന്റീൻ
മുണ്ടക്കയം: ജില്ലയിലെ ആദ്യ പൊലീസ് കാന്റീനായ മുണ്ടക്കയത്തെ കാന്റീൻ അടച്ചുപൂട്ടിയിട്ട് മൂന്നുവർഷമാവുന്നു. 2020 ഫെബ്രുവരി അഞ്ചിന് ഉദ്ഘാടനം നടത്തിയ കാൻറീൻ പ്രവർത്തിച്ചത് 13 മാസം മാത്രം. മുണ്ടക്കയം പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനോട് അനുബന്ധിച്ച് കാടുപിടിച്ച സ്ഥലം വെട്ടിത്തെളിച്ച് പുതിയ കെട്ടിടം നിർമിച്ചാണ് കാന്റീൻ ആരംഭിച്ചത്.
കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്ന് നിർമിച്ച കാന്റീനിൽ 75 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാമായിരുന്നു. 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും മുകളിലെ നിലയിൽ സജ്ജീകരിച്ചിരുന്നു.
50 ലക്ഷത്തോളം രൂപ മുടക്കി പ്രവർത്തനം ആരംഭിച്ച കാന്റീനിന്റെ നടത്തിപ്പുചുമതല സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ ആറംഗ സമിതിക്കായിരുന്നു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം സുമനസ്സുകളുടെ സഹകരണത്തോടെയുമായിരുന്നു പ്രവർത്തനമാരംഭിച്ചത്.
സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയെന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. പൊതുസമൂഹത്തിൽനിന്ന് മികച്ച പിന്തുണയാണ് കാന്റീന് ലഭിച്ചത്. എന്നാൽ, 2021 മാർച്ചിൽ കാന്റീൻ അടച്ചുപൂട്ടി. ഇതിനായി നിർമിച്ച കെട്ടിടം വെറുതെ കിടന്ന് നശിക്കുകയാണ്. പ്രവർത്തനം നിലച്ച കാന്റീൻ സാധാരണക്കാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.