ഒമ്പത് ഭാഷകൾ, 4000 പുസ്തകങ്ങൾ ജില്ല ജയിലിൽ ഇനി വായനവസന്തം
text_fieldsകോട്ടയം ജില്ല ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ് ജിയുമായ ജി. പ്രവീൺകുമാർ നിർവഹിക്കുന്നു
കോട്ടയം: ജില്ല ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല ലീഗൽ സർവിസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ല സബ് കലക്ടർ ഓഫിസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്.
ഒമ്പത് ഭാഷകളിലായി നാലായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തേവാസികൾ ആയതിനാൽ ഭാഷയുടെ ബുദ്ധിമുട്ട് ഇവർക്ക് വായനക്ക് തടസ്സമാകാതിരിക്കാനാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. 126 പേരാണ് ജയിലുള്ളത്.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവിസസ് റീജണൽ വെൽഫെയർ ഓഫിസർ ടി.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. സബ് കലക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.സി. നാരായണൻ, ജില്ല ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, അസി. സൂപ്രണ്ട് വി.ജി. ഹരികുമാർ, വെൽഫെയർ ഓഫിസർ ജോർജ് ചാക്കോ, കുക്കു ഫോറസ്റ്റ് സ്കൂൾ പ്രതിനിധി അൻപുരാജ്, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.