സർക്കാറിന് ബാർ പ്രണയം; നികുതി കുടിശ്ശിക പിരിക്കാൻ നടപടിയില്ല
text_fieldsകോട്ടയം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ബാറുടമകളോട് പ്രത്യേക താൽപര്യവുമായി സർക്കാർ.
കോടികൾ നികുതി കുടിശ്ശിക വരുത്തിയ ബാറുകളിൽ നിന്നും അത് പിരിച്ചെടുക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നിലവിൽ എത്ര ബാറുകൾ പ്രവർത്തിക്കുന്നു എന്നതിന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകാതെ സർക്കാർ ഒളിച്ചുകളി തുടരുകയുമാണ്.
ഔദ്യോഗിക വിവരപ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 801 ബാറുകളിൽ 606 എണ്ണത്തിനും വൻ നികുതി കുടിശ്ശികയുണ്ട്.
നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത ബാറുകളും നിരവധിയാണ്. ഇത്തരത്തിലുള്ള 200 ലധികം ബാർ ഹോട്ടലുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കോട്ടയം ജില്ലയിലാണ് നികുതി കുടിശ്ശിക വരുത്തിയ ഹോട്ടലുകൾ കൂടുതൽ.
ഇതിലേറെയും പുതുതായി അനുമതി ലഭിച്ചവയുമാണ്. നികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്യാത്ത കൂടുതൽ ഹോട്ടലുകൾ തൃശൂരിലാണ്.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മതിയായ സൗകര്യങ്ങളില്ലാത്ത ബാറുകൾ അടച്ചുപൂട്ടിയിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാറിന്റെ കഴിഞ്ഞ എട്ട് വർഷത്തിനിടെ 297 പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചു. 475 ബിയർ ആന്റ് വൈൻ പാർലറുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകി. അതോടെ ബാറുകളുടെ എണ്ണം 801 എന്ന റെക്കോഡിലെത്തി. അതിന് പുറമെയാണ് ടൂറിസം മേഖലകളിലുൾപ്പെടെ യഥേഷ്ടം ബിയർ വൈൻ പാർലറുകൾ അനുവദിക്കുന്നതും.
ബാർ ഹോട്ടലുകൾ അവരുടെ വരുമാനത്തിൽനിന്ന് സർക്കാറിന് നൽകേണ്ട ടേൺ ഓവർ ടാക്സിൽ കുടിശ്ശിക വരുത്തിയതിനാൽ മദ്യം നൽകുന്നത് നിർത്തണമെന്ന് ചരക്കുസേവന നികുതി വകുപ്പ് ബിവറേജസ് കോർപറേഷന് നേരത്തെ കത്തു നൽകിയിരുന്നു. എന്നാൽ ആ കത്തിനെതിരെ ചില ഹോട്ടലുകൾ ഹൈകോടതിയെ സമീപിച്ചു.
തുടർന്ന് കോടതിയുടെ ഇടപെടലുണ്ടായത് ബാറുടമകൾക്ക് സഹായകരമായി. ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് സർക്കാറിന് നികുതി നഷ്ടമുണ്ടാക്കുമെന്ന് കാട്ടി ബിവറേജസ് കോർപറേഷൻ എം.ഡി നികുതി വകുപ്പിനും മറുപടി നൽകിയിരുന്നു. ഇതും ബാറുകൾക്ക് സഹായകരമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.