9000 പാടശേഖരത്തിൽ നെല്ലുസംഭരണം ആരംഭിച്ചു
text_fieldsകോട്ടയം: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനുശേഷം തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്തിലെ നെല്ലുസംഭരണം ആരംഭിച്ചു. ക്വിന്റലിന് രണ്ടു കിലോ കിഴിവ് നൽകിയാണ് സംഭരണം നടത്തുന്നത്.
കിഴിവിന്റെ പേരിൽ കർഷകരും മില്ലുകാരും തമ്മിൽ തർക്കമായതിനെതുടർന്നാണ് നെല്ല് സംഭരണം മുടങ്ങിയത്. കൊയ്ത്ത് കഴിഞ്ഞ് 15 ദിവസമായിട്ടും നെല്ല് പാടത്തും റോഡരികിലും കൂട്ടിയിട്ടിരിക്കുകയായിരുന്നു. ക്വിന്റലിന് 3.5 കിലോ കിഴിവ് വേണമെന്നായിരുന്നു മില്ലുകാരുടെ ആവശ്യം.
കർഷകർ ഇതിനു വഴങ്ങിയിരുന്നില്ല. ഒരു കിലോ പോലും കിഴിവ് നൽകില്ലെന്നായിരുന്നു കർഷകരുടെ നിലപാട്. തുടർന്ന് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇന്നുവരെ തങ്ങൾ കിഴിവ് നൽകിയിട്ടില്ലെന്നും ഏറ്റവും മികച്ച നെല്ലാണിതെന്നും കർഷകർ പറയുന്നു.
പാഡി മാര്‍ക്കറ്റിങ് ഓഫിസ് ഉപരോധം അടക്കമുള്ള സമരമുണ്ടായതോടെ വകുപ്പ് മന്ത്രിയും കലക്ടറും ഇടപെട്ടു. മില്ലുകാര്‍ ആവശ്യപ്പെട്ടതില്‍നിന്ന് കിഴിവില്‍ കുറവുണ്ടായെങ്കിലും ഒരു കിലോപോലും കിഴിവ് നല്‍കില്ലെന്ന നിലപാടില്‍നിന്ന് കര്‍ഷകര്‍ക്കു പിന്നോട്ട് പോകേണ്ടി വന്നു. 400 ഏക്കറിലെ കൊയ്തെടുത്ത നെല്ല് പാടത്തായതിനാൽ ഒടുവിൽ വഴങ്ങുകയായിരുന്നു.
ഓരോ ദിവസവും ആയിരങ്ങള്‍ മുടക്കിയാണ് നെല്ക്കൂനകള് ഇളക്കി കൂട്ടിയിരുന്നത്. ദിവസം വൈകും തോറും അടിയുള്ള നെല്ല് കിളിര്‍ക്കാനുള്ള സാധ്യതയേറെ, ഇതിനൊപ്പം മഴ ഭീഷണിയുമെത്തിയത് കര്‍ഷകരെ ആശങ്കയിലാക്കി.
ഏറ്റവുമൊടുവില്‍ കലക്ടര്‍ ചര്‍ച്ചക്കു വിളിച്ചത് പാടശേഖര സമിതി ഭാരവാഹികളെ അല്ലെന്നും മില്ലുകാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച കര്‍ഷകരെയാണെന്നും സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് രണ്ടു കിലോ കിഴിവോടെ നെല്ല് സംഭരിക്കാന്‍ കര്‍ഷകര്‍ സമ്മതിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചത്. ഇത്തരത്തില്‍, ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകരുടെ നെല്ലാണ് സംഭരിച്ചതെന്നും സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.
കൃഷിമന്ത്രിയും കലക്ടറും കിഴിവു വേണമെന്ന മില്ലുകാരുടെ ആവശ്യത്തിനു വഴങ്ങുകയായിരുന്നുവെന്നും സമിതിക്ക് ആക്ഷേപമുണ്ട്. കഴിഞ്ഞ വര്ഷങ്ങളിലൊന്നുമില്ലാതിരുന്ന കിഴിവ് ആവശ്യത്തില്‍ ദുരൂഹതയുണ്ട്. ഈ സാഹചര്യത്തില്‍ കിഴിവു നല്കുന്ന നെല്ലിനും ബില്‍ നല്‍കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഏറ്റവും മികച്ച നെല്ലിനുപോലും കിഴിവു നല്‍കാമെന്നു സമ്മതിച്ചതോടെ മഴ ആരംഭിച്ചാല്‍ തോന്നിയ പോലെ കിഴിവ് ആവശ്യപ്പെടുന്ന മില്ലുകാരുടെ തീരുമാനത്തിനു കര്‍ഷകര്‍ വഴങ്ങേണ്ടി വരുമെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.